ന്യൂഡല്‍ഹി: അസമിലെ തേജ്പുരിന് സമീപത്ത്കാണാതെപോയ സുഖോയി യുദ്ധവിമാനത്തിലെ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി എസ്. അച്ചുദേവിന്‍േറതായി വ്യോമസേന അധികൃതര്‍ കുടുംബത്തിന് കൈമാറിയ ശവപ്പെട്ടിയില്‍ മകന്‍േറതായ ഒന്നും ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. മേയ് 23ന് കാണാതെപോയ തങ്ങളുടെ മകനെ കണ്ടെത്താന്‍ പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എ. സമ്പത്ത് എം.പിക്ക് നല്‍കിയ കത്തിലാണ് പിതാവ് വി.പി. സഹദേവനും മാതാവ് പി. ജയശ്രീയും ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കാണാതെപോയ വൈമാനികരെ കണ്ടെത്താന്‍ നടത്തിയ തിരച്ചില്‍ സംബന്ധിച്ച വ്യോമസേനയുടെ വിശദീകരണത്തിന്റെ യുക്തിയെയും കത്തില്‍ അവര്‍ ചോദ്യം ചെയ്യുന്നു. അച്ചുദേവിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ ഇടപെടണമെന്ന് രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരോട് ആവശ്യപ്പെട്ട വിവരം അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ എ. സമ്പത്ത് കത്ത് പുറത്തു വിട്ടു. തേജ്പുര്‍ വ്യോമസേന സ്‌റ്റേഷനില്‍നിന്ന് ഡ്യൂട്ടിയുടെ ഭാഗമായി വിമാനം പറത്തിയ അച്ചുദേവും സ്‌ക്വാഡ്രണ്‍ ലീഡര്‍ ദിവേഷ് പങ്കജുമാണ് കാണാതെ ആയത്.

തങ്ങള്‍ മേയ് 24ന് തന്നെ തേജ്പുരില്‍ എത്തിയെങ്കിലും 31 വരെ വ്യോമസേനക്ക് ഒരു വിവരവും നല്‍കാന്‍ കഴിഞ്ഞില്ലെന്ന് കത്തില്‍ മാതാപിതാക്കള്‍ പറയുന്നു. ഭനിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതീകാത്മകമായി ഒരു കൊഫിന്‍ അയക്കുക മാത്രമാണ് ചെയ്തത്. മകന്‍േറതായ ഒന്നും അതിലില്ലായിരുന്നു. സംഭവം നടന്ന ആദ്യ മണിക്കൂറില്‍ തന്നെ ഹെലികോപ്ടര്‍ പരിശോധന നടത്തിയില്ല. പ്രതികൂല കാലാവസ്ഥയെന്നാണ് പറഞ്ഞത്. രണ്ട് ദിവസം കഴിഞ്ഞാണ് തിരച്ചില്‍ നടത്തിയത്. തിരച്ചിലില്‍ വിമാനത്തിന്റെ ഒരു വാലിന്റെ ഭാഗവും ചെറിയ കഷ്ണങ്ങളുമാണ് കിട്ടിയത്. പ്രധാന ഭാഗങ്ങളോ കോക്പിറ്റും ലഭിച്ചില്ല. രണ്ടുപേരുടെയും ശരീരഭാഗവും കിട്ടിയില്ല. മുഴുവനും കത്തിയെരിഞ്ഞിട്ടുണ്ടാവുമെന്നാണ് വിശദീകരണം. എന്നാല്‍ സംഭവസ്ഥലത്തുനിന്ന് മകന്റെ വാലറ്റിന്റെ ഒരു ചെറിയ ഭാഗവും കൂടെയുള്ള വൈമാനികന്റെ ഒരു ഷൂ കേടുവരാതെ കിട്ടിയെന്നും പറഞ്ഞു.

കൂടാതെ ഒരു കൈയുറയും ലഭിച്ചതായി പറയുന്നു. മുഴുവന്‍ കത്തിയെരിഞ്ഞാല്‍ ഇതെങ്ങനെയാണ് അവശേഷിക്കുന്നത്. ദൂരെ എവിടെയെങ്കിലും മകന്‍ അപകടത്തില്‍പെട്ടിട്ടുണ്ടാവും എന്നാണ് ഞങ്ങളുടെ അനുമാനം. അവരുടെ ഭൗതിക ശരീരങ്ങള്‍ ജീവനോടെയോ അല്ലാതെയോ കണ്ടുപിടിക്കേണ്ടത് ഐ.എ.എഫിന്റെ ഉത്തരവാദിത്തമാണ്’ എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അച്ചുദേവിന്റെ മാതാപിതാക്കള്‍ ഉന്നയിച്ചത് ഗൗരവപൂര്‍വമായ വിഷയമാണെന്ന് എ. സമ്പത്ത് പറഞ്ഞു. വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി എയര്‍മാര്‍ഷലിനും കത്തയച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കും മാതാപിതാക്കള്‍ കത്തയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here