ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. രോഗബാധ നിരക്കില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനയാണ് ഒറ്റ ദിവസത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 6767 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 147 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 3,867 ആയി.
രാജ്യത്ത് കൊവിഡ് സ്ഥിതി കൂടുതൽ ത്രീവ്രമാകുമെന്ന ആശങ്കയാണ് ആരോഗ്യമന്ത്രാലയം ഉയർത്തുന്നത്. അടുത്ത രണ്ട് മാസം കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. തീവ്രപരിചരണവിഭാഗവും കിടക്കകളുടെ എണ്ണവും വർദ്ധിപ്പിച്ച് കൊണ്ട് ആശുപത്രികൾ സജ്ജമായിരിക്കാനാണ് ആരോഗ്യമന്ത്രാലയം നൽകുന്ന നിർദേശം.കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്ത് കാല്‍ലക്ഷത്തോളം പേര്‍ കൂടി രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. 47190 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.1577 പേര്‍ മരിക്കുകയുമുണ്ടായി. രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്നാടാണ്. 15512 പേര്‍ക്ക് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 13664 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 12910 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.