![download](https://i0.wp.com/keralatimes.com/wp-content/uploads/2020/12/download-6.jpeg?resize=373%2C135&ssl=1)
സ്വന്തം ലേഖകൻ
കൊല്ലം : കോൺഗ്രസിൽ പോസ്റ്റർ യുദ്ധം. കോഴിക്കോടിനു പിറകെ, തുവനന്തപുരത്തും കൊല്ലത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കയാണ്. കെ സുധാകരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്.
കൊല്ലം ജില്ലാ കോൺഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണയെ മാറ്റണമെന്നാണ് മറ്റൊരു പോസ്റ്റർ. കൊല്ലത്ത് വ്യപകമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ബിന്ദു കൃഷ്ണ ആർ എസ് എസ് ഏജന്റാണ് എന്നും അഴിമതി റാണിയെന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് മാത്രമാണ് ബിന്ദു കൃഷ്ണ പരിഗണിച്ചതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. കോൺഗ്രസ് ദയനീയമായി തോറ്റ ജില്ലയാണ് കൊല്ലം. ആർ എസ് പിക്ക് ശക്തിയുള്ള ജില്ലയാണ് കൊല്ലം. ചവറയിൽ ആർ എസ് പിയുടെ സ്ഥാനാർത്ഥികൾ രക്ഷപ്പെട്ടു. ഇതാണ് ബിന്ദുകൃഷ്ണയ്‌ക്കെതിരെയുള്ള പോസ്റ്ററുകൾക്ക് പ്രധാന കാരണം.
കണ്ണൂരിൽ നിന്നുമുള്ള മുതിർന്ന നേതാവായ കെ സുധാകരനെ കെ പി സി സി അധ്യക്ഷനാക്കണമെന്ന ആവശ്യം നേരത്തെയും ഉയർന്നിരുന്നു. പുനസംഘടനാകലത്ത് സുധാകരനെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു വെങ്കിലും അവസാന ഘട്ടത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തുന്നത്. ദീർഘകാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മുല്ലപ്പള്ളിക്ക് കേരള രാഷ്ട്രീയത്തിലെ അടിയഴുക്കുകളും മറ്റും അറിയില്ലെന്നാണ് പ്രധാന ആരോപണം.
ഹൈക്കമാന്റുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണ് മുല്ലപ്പള്ളി. അങ്ങിനെ സംഘടിപ്പിച്ചതാണ് കെ പി സി സി അധ്യക്ഷസ്ഥാനം, പ്രവർത്തകരെ വ്യക്തമായി അറിയാത്ത നേതാവാണ് മുല്ലപ്പള്ളി.
സി പി എമ്മുമായി എന്നും പോരാടി നിൽക്കുന്ന കെ സുധാകരന് കോൺഗ്രസിൽ ഗ്രൂപ്പിന് അപ്പുറം സ്വീകാര്യതയുണ്ട്. കോൺഗ്രസിന് തിരിച്ചടികിട്ടിയപ്പോഴും കണ്ണൂർ കോർപ്പറേഷൻ നിലനിർത്താൻ യു ഡി എഫിനെ ശക്തമാക്കിയത് കെ സുധാകരന്റെ നേതൃത്വമായിരുന്നു. കേരളത്തിൽ എല്ലാ കോർപ്പറേഷനുകളും കൈവിട്ടപ്പോഴും സി പി എമ്മിന്റെ ശക്തിദുർഗമായ കണ്ണൂർ യു ഡി എഫ് പിടിച്ചു.
ദീർഘകാലമായി കെ സുധാകരനും മുല്ലപ്പള്ളി രാമചന്ദ്രനും പരസ്പരം ആശയവിനിമയം പോലും ഉണ്ടായിരുന്നില്ല. വർക്കിംഗ് പ്രസിഡന്റ് എന്ന നിലയിൽ സുധാകരനുമായി സഹകരിക്കാൻ തയ്യാറാവാത്ത മുല്ലപ്പള്ളിയുടെ നിലപാടിനേറ്റ തിരിച്ചടിയാണ് തോൽവിയെന്നാണ് കോൺഗ്രസിൽ ഉയരുന്നത്.