തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച, കുട്ടികളെ മർദിക്കുന്ന വിഡിയോയിലെ പിതാവിനെ തിരിച്ചറിഞ്ഞു. ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാറാണ്(45) കുട്ടികളെ ക്രൂരമായി മർദിച്ചത്. ഇയാളെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. പിതാവിനെ തിരിച്ചറിയുന്നതിനായി പൊലീസ് സമൂഹമാധ്യമങ്ങളുടെ സഹായം തേടിയിരുന്നു. ഞായറാഴ്ച രാത്രി മുതലാണ് സമൂഹമാധ്യമങ്ങളിൽ പിതാവിന്റെ ക്രൂരത ചിത്രീകരിച്ച വിഡിയോ പ്രചരിച്ചത്. മക്കളെ പിതാവ് ക്രൂരമായി വടി ഉപയോഗിച്ച് തല്ലുന്നതിന്റെയും കുട്ടിയെ എടുത്ത് എറിയുന്നതിന്റെയും ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
പതിമൂന്നു വയസ്സ് തോന്നിപ്പിക്കുന്ന പെൺകുട്ടിയും ഏകദേശം പത്ത് വയസ്സുള്ള ആൺകുട്ടിയുമാണ് ദൃശ്യങ്ങളിൽ. 45 വയസ്സ് തോന്നിക്കുന്ന കുട്ടികളുടെ അച്ഛനാണ് അതിക്രൂരമായി കുട്ടികളെ മർദിക്കുന്നത്. കാണാതായ എന്തോ സാധനം കുട്ടികൾ എടുത്തുവെന്ന് ആരോപിച്ചായിരുന്നു അതിക്രൂര മർദനം.