കൊച്ചി: സിസ്റ്റര്‍ അഭയ കേസ് പ്രതികള്‍ ഫാദർ തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്കെതിരെ അപ്പീല്‍ നല്‍കും. ക്രിസ്മസ് അവധിക്ക് ശേഷമാണ് ഇരുവരും കോടതിയെ സമീപിക്കുക. അഡ്വ. രാമന്‍ പിള്ള മുഖാന്തരമാണ് അപ്പീല്‍ നല്‍കുന്നത്.
കേസില്‍ താന്‍ നിരപരാധിയാണെന്ന് ഫാദര്‍ കോട്ടൂര്‍ വിധികേട്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ല. ദൈവത്തിന്റെ കോടതിയിലാണ് വിശ്വാസമെന്നും ഫാദര്‍ കോട്ടൂര്‍ പറഞ്ഞു. അതേസമയം, സിസ്റ്റര്‍ സെഫി പ്രതികരിക്കാന്‍ തയാറായിരുന്നില്ല.
കഴിഞ്ഞ ദിവസം സി.ബി.ഐ പ്രത്യേക കോടതി ഫാദർ കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി ഫാദർ കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐ.പി.സി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.