റിയാദ്: കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിനേഷൻ കാമ്പയിൻ സൗദി അറേബ്യയിൽ തുടരുന്നു. ഫൈസർ വാക്സിനാണ് കുത്തിവെക്കുന്നത്. ഇതിനകം വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ആരോഗ്യമന്ത്രാലയത്തിെൻറ ‘സിഹ്വത്തി’ മൊബൈൽ ആപ്പിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വരെ രജിസ്റ്റർ ചെയ്തവരുടെ കൃത്യമായ എണ്ണം 500,178 ആണ്. രാജ്യത്തുള്ള മുഴുവൻ പൗരന്മാർക്കും വിദേശികൾക്കും വാക്സിൻ കുത്തിവെപ്പിനായി രജിസ്റ്റർ ചെയ്യാമെന്നും എന്നാൽ ആരെയും കുത്തിവെപ്പിനായി നിർബന്ധിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ പൂർണമായും സൗജന്യമാണ്. മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചാണ് രജിസ്ട്രേഷൻ നടത്തുന്നത്. വാക്സിൻ പൂർണമായും സുരക്ഷിതമാണെന്നും അപകടകരമായ പാർശ്വഫലങ്ങളില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ ആവർത്തിച്ചു.