തിരുവനന്തപുരം: കാരക്കോണം ത്യേസ്യപുരം സ്വദേശിനി ശാഖകുമാരിയുടെ(51) കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഇവരെ ഭർത്താവ് അരുൺ കൈകൊണ്ട് മുഖം അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസിപ്പോൾ.കൊലയ്ക്ക് ശേഷം ഷോക്കടിപ്പിച്ചതാണോയെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു കൊലപ്പെടുത്തിയത്. കൃത്യം നടത്താൻ പ്രതിയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഷോക്കേറ്റെന്ന് പറഞ്ഞാണ് അരുൺ ശാഖയെ കാരക്കോണം മെഡിക്കൽ കോളേജിലെത്തിച്ചത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഡോക്‌ടർമാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ വീട്ടിലെത്തിയ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. ബെഡ്ഷീറ്റിൽ രക്തക്കറ കണ്ടെത്തി. രണ്ട് മാസം മുൻപാണ് ശാഖാ കുമാരിയും അരുണും വിവാഹിതരായത്.