തിരുവനന്തപുരം: താനൊരു വലിയ സംഭവമാണെന്ന് മുഖ്യമന്ത്രി വിളിച്ചു പറയേണ്ടിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ‘ഇത് വല്ലാത്തൊരു തളളായിപ്പോയി. ഇത്തിരി മയത്തിലൊക്കെ തളളണം. പുറകിലുളള ആരെക്കൊണ്ടെങ്കിലും പറയിച്ചാൽ മതിയായിരുന്നു.’ ചെന്നിത്തല പറഞ്ഞു. താൻ പ്രത്യേക ജനുസാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ പരിഹസിച്ചാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞത്. തുടർന്ന് ഭരണപക്ഷം ബഹളം വച്ച് തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോൾ എന്റെ അച്ഛൻ അമ്മ എന്ന് പറഞ്ഞ് ടി.വി ചാനലുകൾക്ക് മുൻപിൽ വന്ന് കരഞ്ഞിട്ടില്ലെന്ന് ചെന്നിത്തല ടി.വി രാജേഷ് എം.എൽ.എയെയും ചെന്നിത്തല പരിഹസിച്ചു.വി.എസ് അച്യുതാനന്ദനെ ഒതുക്കിയയാളാണ് മുഖ്യമന്ത്രി. ഗ്രൂപ്പ് കളിയുടെ ആശാനാണ് പിണറായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു. കോൺഗ്രസിലെ ഗ്രൂപ്പിസത്തെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനാണ് ചെന്നിത്തല ഇങ്ങനെ മറുപടി നൽകിയത്. ‘കോൺഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാൻ എന്ത് അവകാശമാണ് പിണറായിക്കുള്ളത്. സ്വന്തം ഓഫീസിനെ നിയന്ത്രിക്കാൻ കഴിയാത്തയാൾ എങ്ങനെ സംസ്ഥാനത്തെ നിയന്ത്രിക്കും’ ചെന്നിത്തല ചോദിച്ചു. പിണറായി പ്രത്യേക ജനുസായതുകൊണ്ടാണ് തട്ടിപ്പിന് കൂട്ട് നിന്നത്. ലാവ്‌ലിൻ കേസ് നിരവധി തവണ മാറ്റിവച്ചു. മുഖ്യമന്ത്രിയും ബിജെപിയുമായുളള അന്തർധാര സജീവമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം രവീന്ദ്രനിലേക്ക് വന്നപ്പോൾ മുഖ്യമന്ത്രി നിലപാട് മാറ്റിയെന്ന് ചെന്നിത്തല ആരോപിച്ചു. സ്വപ്‌നയ്‌ക്കെതിരായ പൊലീസ് അന്വേഷണത്തിന് ഒച്ചിഴയുന്ന വേഗമാണ്.സ്വന്തം ഓഫീസ് അധോലോക സംഘത്തിന്റെ വിഹാരകേന്ദ്രമായത് അറിയാത്ത മുഖ്യമന്ത്രി എങ്ങനെ നാട് ഭരിക്കുമെന്ന് ചെന്നിത്തല ചോദിച്ചു. അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി വസ്‌തുതാപരമല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എം.ശിവശങ്കറിന് നല്ല സർട്ടിഫിക്കറ്റ് നൽകിയ മുഖ്യമന്ത്രി അദ്ദേഹത്തിനെതിരായ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി ഒന്നും ചെയ്‌തില്ലെന്ന് ചെന്നിത്തല പറഞ്ഞു.അടിയന്തരപ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിക്ക് നേരെ പി.ടി തോമസ് എം.എൽ.എയും ശക്തമായ ഭാഷയിലാണ് പ്രസംഗിച്ചത്. സ്വർണക്കടത്ത് കേസിൽ കളളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രി ഒരു കമ്മ്യൂണിസ്‌റ്റാണോയെന്ന് പി.ടി തോമസ് ചോദിച്ചു. മകളുടെ വിവാഹത്തലേന്ന് സ്വപ്‌ന സുരേഷ് ക്ളിഫ്‌ഹൗസിൽ എത്തിയിരുന്നോ ഇല്ലയോ എന്ന് മുഖ്യമന്ത്രി പറയണം.ഇ.എം.എസ് ആണ് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയെങ്കിൽ ജയിലിൽ കിടന്ന ആദ്യ മുഖ്യമന്ത്രിയാകും പിണറായി വിജയൻ. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനാകരുതെന്ന് ആശംസിക്കുന്നതായും പി.ടി തോമസ് പറഞ്ഞു. ഇരട്ട ചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നെഞ്ചിൽ മുട്ട പൊട്ടിച്ചൊഴിച്ചാൽ ഓംലെറ്റായി മാറുമെന്നും പി.ടി തോമസ് പരിഹസിച്ചു. ഇതിന് അതേനാണയത്തിൽ മുഖ്യമന്ത്രി മറുപടി നൽകുകയും ചെയ്‌തു.