ആലപ്പുഴ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ തന്നെ മത്സരിക്കുമെന്ന സൂചന നൽകി മന്ത്രി ജി സുധാകരൻ. തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്നും തന്നെ കാലുവാരി തോൽപ്പിച്ച സ്ഥലമാണ് കായംകുളമെന്നും ആ സംസ്കാരം അവിടെ ഇപ്പോഴും മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും കായംകുളത്ത് പാർട്ടി വീണ്ടും ജയിക്കുമെന്നും കായംകുളത്തെ എം എൽ എ കാര്യങ്ങൾ എല്ലാം നന്നായി ചെയ്യുന്നുണ്ടെന്നും ജി സുധാകരൻ അവകാശപ്പെട്ടു.
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും എന്നാൽ താൻ വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയാകുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കായംകുളം മുട്ടേൽ പാലം ഉദ്ഘാടനത്തിലെ പോസ്റ്റർ വിവാദത്തോടും മന്ത്രി പ്രതികരിച്ചു. ഉദ്ഘാടന ചടങ്ങിന്റെ പോസ്റ്ററിൽ സ്ഥലം എം എൽ എ യു പ്രതിഭയെ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. വിവരമില്ലാത്തവരാണ് പോസ്റ്റർ തയ്യാറാക്കിയതെന്നും എം എൽ എയുടെ കൂടി ഇടപെടലിലാണ് പാലം നിർമ്മിച്ചതെന്നും മന്ത്രി പറഞ്ഞു.