സ്വന്തം ലേഖകൻ
കൊച്ചി : സോളാർ കേസ് ഇടതുമുന്നണികക്ക് ബൂമറാംഗ് ആവുമോ എന്നാണ് ഘടകകക്ഷികളുടെ ആരോപണം. കഴിഞ്ഞ അഞ്ചുവർഷക്കാലം സോളാർ കേസിൽ നടപടികളൊന്നും സ്വീകരിക്കാതെ വൈകിയ വേളയിൽ കേസ് സി ബി ഐക്ക് വിടാനുള്ള തീരുമാനമാണ് ഇടതുമുന്നണിക്ക് തന്നെ തിരിച്ചടിയാവുമോ എന്ന ഭയക്കുന്നത്.
കേരളാ കോൺ ജോസ് കെ മാണിയും കേസ് സംബന്ധിച്ച് എതിരഭിപ്രായവുമായി രംഗത്തെത്തിയിരിക്കയാണ്. യു ഡി എഫ് നേതാക്കളെ സോളാർ കേസുമായി ബന്ധപ്പെടുത്തി അധിക്ഷേപിക്കരുതെന്നാണ് ജോസ് കെ മാണിയുടെ അഭ്യർത്ഥന.
സോളാർ കേസ് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കില്ലെന്നാണ് ജോസ് കെ മാണിയുടെയും സി പിഎമ്മിന്റെയും പ്രതികരണം. സോളാർ കേസ് വലിയ തിരിച്ചടിക്ക് വഴിവയ്ക്കുമോ എന്ന സംശയത്തിലാണ് ജോസ് കെ മാണി. ജോസ് കെ മാണിയുടെ പേര് സി ബി ഐക്ക് കൈമാറിയിരുന്നില്ല. എന്നാൽ കേസിൽ ജോസ് കെ മാണിക്കും പങ്കുണ്ടെന്ന പരാതിക്കാരിയുടെ ആരോപണമാണ് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയത്.
യു ഡി എഫ് കാലത്തെ സോളാർ കേസും ബാർക്കോഴക്കേസുമാണ് ഇടതുമുന്നണിയെ അധികാരത്തിലേറ്റിയത്. എന്നാൽ ഭരണത്തിലെത്തി അഞ്ചുവർഷവും സോളാർ കേസിലെ പ്രതികൾത്തിരെ കാര്യമായ നടപടിയൊന്നും എടുക്കാതെ അവസാല ലാപ്പിൽ കേസ് സി ബി ഐക്ക് വിട്ട നടപടി ഇടതുമുന്നിണിക്ക് തിരിച്ചടിയാവുമെന്നാണ് പരക്കെ ഉയരുന്ന ആരോപണം. ഉമ്മൻ ചാണ്ടി കഴിഞ്ഞ നാലര വർഷവും കോൺഗ്രസിൽ ഏകനായി കഴിയുകയായിരുന്നു. രോഗബാധിതനുമായതോടെ ചുമതലകളിൽ നിന്നെല്ലാം അകന്നു നിൽക്കുകയും ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള മാർഗമെന്ന നിലയിലാണ് ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് ദേശീയ നേതൃത്വം വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവന്നത്. ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിന്റെ ചുമതല ഏറ്റെടുത്ത സാഹചര്യത്തിലാണ് സോളാർ കേസ് പെട്ടെന്ന് ശക്തി പ്രാപിച്ചതെന്നാണ് ഉയരുന്ന ആരോപണം. പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് കേസ് സി ബി ഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ ധൃതിപിടിച്ച് മുന്നണിയിൽ പോലും ചർച്ചചെയ്യാതെയാണ് ഉമ്മൻ ചാണ്ടിയെ പൂട്ടാൻ നീക്കമുണ്ടായത്.
ഉമ്മൻ ചാണ്ടിയെ മാത്രം ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം. ഹൈബി ഈഡൻ, കെ സി വേണുഗോപാൽ, അടൂർ പ്രകാശ് തുടങ്ങിയ മറ്റാരും ഇപ്പോൾ തെരഞ്ഞെടുപ്പിൽ മൽസര രംഗത്തുള്ളവരല്ല. കേസിൽ ഉമ്മൻ ചാണ്ടിക്ക് പിറകെ ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടിയും ഉൾപ്പെട്ടതോടെ ബി ജെ പിയും പ്രതിക്കൂട്ടിലായിരിക്കയാണ്.
എന്നാൽ സോളാർ കേസ് വീണ്ടും ഉയർത്തിക്കൊണ്ടുവന്ന് കൂടുതൽ സീറ്റുകൾ പിടിക്കാനുള്ളനീക്കമാണ് നടക്കുന്നതെന്നാണ് യു ഡി എഫിന്റെ ആരോപണം.
കേസ് കെട്ടിച്ചമച്ചതാണെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയും യു ഡി എഫിന് ആശ്വാസമാവുകയാണ്. ജോസ് കെ മാണിക്കെതിരെയും കേസെടുക്കണമെന്ന ആവശ്യവുമായി പരാതിക്കാരി രംഗത്തെത്തിയ. തെരഞ്ഞെടുപ്പിൽ സോളാർ കേസ് ഉയർത്തി ഉമ്മൻ ചാണ്ടിക്കെതിരെ നീങ്ങിയാൽ അതിന്റെ തിരിച്ചടി ജോസ് കെ മാണിക്കും ഉണ്ടായേക്കാമെന്നാണ് കേരളാ കോൺഗ്രസ് ഭയപ്പെടുന്നത്. ഇത് ‘വെളുക്കാൻ തേച്ചത് പാണ്ടായി’ മാറുന്ന അവസ്ഥയാവും.
ജോസ് കെ മാണിക്കെതിരെയും സോളാർ തിരിഞ്ഞു കുത്തും. ഇതാണ് സോളാർ തിരഞ്ഞെടുപ്പിൽ ആയുധമാക്കില്ലെന്ന പ്രഖ്യാപനം നടത്താൻ സി പി എമ്മിനെ പ്രേരിപ്പിക്കുന്ന ഘടകം.
കഴിഞ്ഞ തെരെഞ്ഞെടുപ്പ് കാലത്ത് ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിയിൽ സിബി ഐ അന്വേഷണം നടത്താൻ ഉമ്മൻ ചാണ്ടി സർക്കാർ ശുപാർശ ചെയ്തിരുന്നു. അതേ രീതിയാണ് സോളാറിലും ഇടത് സർക്കാർ കൈക്കൊണ്ടത്.
ലാവ്‌ലിൻ കേസിൽ ഒരടിപോലും മുന്നോട്ടുപോവാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിരുന്നില്ല. കേസിൽ വ്യക്തമായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ പോലും സി ബി ഐ തയ്യാറായതുമില്ല.
ലാവ്‌ലിൻ കേസുപോലെ, കാലങ്ങളോളം നിലനിർത്തിക്കൊണ്ടുപോകാനുള്ള മാരകായുധമായാണ് സോളാർ കേസിനെയും സർക്കാർ കാണുന്നതെന്നാണ് ഉയരുന്ന ആരോപണം.
എന്തായാലും ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ വേട്ടയാടുകയാണെന്ന ചർച്ച പൊതുജനത്തിനിടയിൽ പരന്നു തുടങ്ങിയത് ഗുണം ചെയ്യില്ലെന്ന് ഇടതുമുന്നണിയിലും സജീവ ചർച്ചയുണ്ട്.