സ്വന്തം ലേഖകൻ
തിരുവവന്തപുരം : കെ എസ് ആർ ടി സിയെ കമ്പനിയാക്കി മാറ്റാനുള്ള തീരുമാനത്തിൽ ചില മാറ്റങ്ങൾ വരുത്താൻ മാനേജമെന്റിന് സർക്കാർ നിർദ്ദേശം. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെ എസ് ആർ ടി സിയെ രക്ഷപ്പെടുത്താനുള്ള സർക്കാറിന്റെ അവസാന അടവുകളാണ് പ്രയോഗിക്കുന്നത്.
മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറിന്റെ നേതൃത്വത്തിലാണ് കെ എസ് ആർ ടി സിയെ കമ്പനിയാക്കുന്നതുമായി ബന്ധപ്പെട്ട് യൂണിയനുമായി ചർച്ചകൾ നടന്നത്. സി ഐ ടി യു തീരുമാനത്തെ നേരിട്ട് എതിർക്കാൻ തയ്യാറായില്ലെങ്കിലും തൊഴിലാളികൾക്ക് ദോഷകരമായി ബാധിക്കുന്ന തീരുമാനങ്ങളെ എതിർക്കുമെന്നാണ് അറിയിച്ചത്. ഐ എൻ ടി യു സി നേതാക്കൾ കെ എസ് ആർ ടി സിയെ കമ്പനിയാക്കാനുള്ള തീരുമാനത്തോട് കടുത്ത വിയോദിപ്പാണ് പ്രകടിപ്പിച്ചത്.
കെ എസ് ആർ ടി സിക്ക് വായ്പ ലഭ്യമാക്കണമെങ്കിൽ കമ്പനിയാക്കണമെന്നും അല്ലാത്ത പക്ഷം സ്ഥാപനം അടച്ചുപൂട്ടേണ്ടിവരുമെന്നുമാണ് എം ഡി തൊഴിലാളികളെ അറിയിച്ചിരുന്നത്.
കെ എസ് ആർ ടി സി യെ രക്ഷിക്കാനുള്ള നീക്കങ്ങൾ ഒരു ഭാഗത്ത് ശക്തമായി നീങ്ങുമ്പോഴാണ് യൂണിയനെ പൂർണമായും മുഖവിലയ്‌ക്കെടുത്തുമാത്രം നീങ്ങിയാൽ മതിയെന്ന സർക്കാർ നിർദ്ദേശം.
ജീവിനക്കാരുടെ അഴിമതിയും നിരുത്തരവാദിത്വവും കെ എസ് ആർ ടി സിയെ തകർക്കുകയാണെന്ന് എം ഡി ബിജു പ്രഭാകർ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.