ആലപ്പുഴ: യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരള ബാങ്ക് രൂപീകരിച്ചത് തന്നെ നിയമ വിരുദ്ധമായാണ്. സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച തീരുമാനമാണത്. കേരള ബാങ്കിലെ ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി തടഞ്ഞത് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്നും ചെന്നിത്തല പറഞ്ഞു.


ഉദ്യോഗാര്‍ത്ഥികള്‍ യാചിച്ചിട്ട് പോലും മുഖ്യമന്ത്രിയുടെ മനസ് അലിയുന്നില്ല. ഇത് ധാര്‍ഷ്ട്യമാണ്. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ഒഴിവുകള്‍ നികത്തുന്നത് ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തും. സ്ഥിരപ്പെടുത്തുന്നതിന് സര്‍ക്കാരിന് ‘കമല്‍ മാനദണ്ഡം’ ആണ്. ആറുമാസം കൊണ്ട് 1659 പേരെ ‘കമല്‍ മാനദണ്ഡം’ പ്രകാരം സ്ഥിരപ്പെടുത്തിയതായും ചെന്നിത്തല പരിഹസിച്ചു.
പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ഒത്തുതീര്‍പ്പാക്കാന്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി മടി കാണിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. ഇത് ക്രൂരമായ നടപടിയാണ്. റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ തങ്ങളുടേത് അല്ലാത്ത കാരണം കൊണ്ടാണ് റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടത് എന്നു പറയുന്നതില്‍ വസ്തുതയുണ്ട്. ഇതിന് ഉദാഹരണമാണ് സി പി ഒമാരുടെ റാങ്ക് ലിസ്റ്റ്.യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസിലെ പ്രതികള്‍ ഇടംപിടിച്ചതിന് പിന്നാലെയാണ് പി എസ് സി റാങ്ക് ലിസ്റ്റ് മരവിപ്പിച്ചത്.
 പിന്‍വാതില്‍ നിയമനങ്ങളില്‍ സര്‍ക്കാര്‍ സംവരണ തത്വങ്ങള്‍ പാലിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ബാങ്കിലെ സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി തടഞ്ഞത് സര്‍ക്കാരിനേറ്റ പ്രഹരമാണ്. മറ്റ് നിയമനങ്ങളും സ്റ്റേ ചെയ്യപ്പെടണം. നിയമനങ്ങളില്‍ പൂര്‍ണമായും രാഷ്ട്രീയ മാനദണ്ഡം മാത്രമാണ് പരിഗണിക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കൊവിഡ് പ്രതിരോധം സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. ആലപ്പുഴ ജില്ലയില്‍ നാല് മന്ത്രിമാരുണ്ടായിട്ടും ഒരു  രൂപ പോലും കുട്ടനാട് പാക്കേജിനായി ചിലവഴിച്ചില്ല. കയര്‍ വ്യവസായത്തെ തോമസ് ഐസക് മ്യൂസിയത്തിലാക്കിയെന്നും ചെന്നിത്തല വിമര്‍ശിച്ചു.
ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ഗൗരവകരമായ വിഷയമാണ്. യുവാക്കളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും തുറങ്കിലടക്കുന്നു. ഇത് ജനാധിപത്യതത്തിലേക്കുള്ള കടന്നു കയറ്റമാണ്. അറസ്റ്റ് നടപടികളില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാണി സി കാപ്പന്റെ മുന്നണി പ്രവേശനം യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

LEAVE A REPLY

Please enter your comment!
Please enter your name here