കണ്ണൂർ: ജയസാധ്യതക്കപ്പുറം ഗ്രൂപ്പ് താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ചതാണ് കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളമുള്ള പ്രശ്നങ്ങൾക്ക് കാരണമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കെ. സുധാകരൻ എം.പി. സ്ഥാനാർഥി നിർണയത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും പ്രതിസന്ധികളിൽ സന്ദർഭോചിത നിലപാടെടുക്കാൻ നേതൃത്വത്തിന് സാധിച്ചില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കണ്ണൂരിലെ കാര്യം പോലും തന്നെ അറിയിച്ചിട്ടില്ല. ജയസാധ്യതക്ക് പകരം സംസ്ഥാന നേതൃത്വം ഗ്രൂപ്പ് താൽപ്പര്യം കാണിച്ചു. പ്രശ്നങ്ങളുടെ പൂർണ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനാണ്. നേതാക്കന്മാർക്ക് തുടർച്ചയായി തെറ്റുപറ്റുകയാണ്. ഗ്രൂപ്പ് നേതാക്കൾ പാർട്ടി സ്പിരിറ്റിലേക്ക് മടങ്ങിവരണം. സ്ഥാനാർഥി നിർണ്ണയം വൈകിയതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനാണ്.
നേമം ബി.ജെ.പിയുടെ കോട്ടയല്ല. ശക്തനായ നേതാവ് വേണമെന്ന ആവശ്യത്തെ തുടർന്നാണ് കെ. മുരളീധരൻ നേമത്ത് മത്സരിക്കാൻ തയാറായത്. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്. പ്രതിസന്ധി തീർക്കാൻ സാധിച്ചിട്ടില്ലെങ്കിൽ അത് വിജയ സാധ്യതയെ ബാധിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.