ജിദ്ദ: മെയിൻറനൻസ്, ഓപറേഷൻ, കോൺട്രാക്റ്റിങ് മേഖലകളിലെ ജോലികളിൽ സ്വദേശിവത്കരണ അനുപാതം ഭേദഗതി ചെയ്ത തീരുമാനം നടപ്പാക്കാൻ തുടങ്ങിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഈ മേഖലകളിലെ ജോലികളിൽ സ്വദേശിവത്കരണ (നിതാഖാത്ത്) അനുപാതം വർധിപ്പിച്ചു കൊണ്ടുള്ള തീരുമാനം അടുത്തിടെയാണ് മാനവവിഭവശേഷി എൻജിനീയർ അഹ്മ്മദ് അൽറാജിഹി പുറപ്പെടുവിച്ചത്.
സ്ഥാപനങ്ങളുടെ വലിപ്പത്തിനനുസരിച്ച് നേരത്തെയുണ്ടായിരുന്നതിനേക്കാൾ മൂന്ന് ശതമാനമാണ് വർധിപ്പിച്ചത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് നിശ്ചയിച്ച നിതാഖാത് അനുപാതം സമയബന്ധിതമായി അവലോകനം ചെയ്ത് ജോലികളിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.
മാർച്ച് 14 മുതൽ നടപ്പാക്കുന്ന സ്വദേശിവത്കരണ അനുപാത ഭേദഗതിയിലൂടെ മെയിൻറനൻസ്, ഓപറേഷൻ, കോൺട്രാക്റ്റിങ് മേഖല വ്യവസ്ഥാപിതമാക്കുകയും വികസിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് മാനവവിഭവ ശേഷി മന്ത്രാലയ വക്താവ് നാസ്വിർ അൽഹസാനി പറഞ്ഞു. സ്വദേശികളായ യുവാക്കൾക്കും യുവതികൾക്കും തൊഴിലവസരങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വലിയ തൊഴിൽ മേഖലകളിലൊന്നാണ് മെയിൻറൻസ്, ഓപറേഷൻ, കോൺട്രാക്റ്റിങ് മേഖല. നിരവധി കമ്പനികളിലായി നൂറുകണക്കിനാളുകളാണ് ഈ മേഖലയിൽ ജോലി ചെയ്തുവരുന്നത്. സ്വദേശിവത്കരണ അനുപാതം കൂട്ടാനുള്ള പുതിയ തീരുമാനം നടപ്പാക്കുന്നതോടെ കോൺട്രാക്റ്റിങ് മേഖലകളിൽ വരുംദിവസങ്ങളിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരം ലഭിക്കും. ഇത് വിദേശ തൊഴിലാളികളെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്യും.