![nationwide_2021-03_d92f27f6-6452-4b35-97db-0aa5fc263836_joyce_raga](https://i0.wp.com/keralatimes.com/wp-content/uploads/2021/03/nationwide_2021-03_d92f27f6-6452-4b35-97db-0aa5fc263836_joyce_raga.jpg?resize=576%2C324&ssl=1)
സ്വന്തം ലേഖകൻ
ഇടുക്കി : രാഹുൽ ഗാന്ധിക്കെതിരെ മുൻ എം പി ജോയ്‌സ് ജോർജ് നടത്തിയ അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം. ഇരട്ടയാറിൽ എം എം മണിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്ന ജോയ്‌സ് ജോർജാണ് രാഹുൽ ഗാന്ധിയെ ശ്രദ്ധിക്കണമെന്നായിരുന്നു ആരോപണം. അവിവാഹിതനായ രാഹുൽ ഗാന്ധി കുഴപ്പക്കാരനാണെന്നും, പെൺകുട്ടികൾ പഠിക്കുന്ന കോളജുകളിൽ മാത്രമേ രാഹുൽ പോവൂ. പെൺകുട്ടികളെ നിവർന്നു നിൽക്കാനും മറ്റും പഠിപ്പിക്കാനാണ് താല്പര്യമെന്നും, രാഹുലിനെ ശ്രദ്ധിക്കണമെന്നായിരുന്നു പരാമർശം.
എന്നാൽ രാഹുൽ ഗാന്ധിയെ വ്യക്തിപരമായി വിമർശിക്കുന്നത് ഇടത് പക്ഷത്തിന്റെ രീതിയല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. എന്നാൽ വേദിയിലുണ്ടായിരുന്ന മന്ത്രി എം എം മണി ജോയ്‌സിനെ തള്ളിപ്പറയാൻ തയ്യാറായിട്ടില്ല.
ജോയ്‌സ് ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. വനിതി കമ്മീഷൻ കേസെടുത്ത് ജോയ്‌സിനെ അറസ്റ്റു ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ജോയ്‌സ് എം എം മണിയുടെ പാതപിന്തുടരുകയാണെന്നായിരുന്നു ഇബ്രാഹിംകുട്ടി കല്ലാറിന്റെ പ്രതികരണം.
അശ്ലീല പരാമർശം നടത്തിയ ജോയ്‌സ് ജോർജിനെതിരെ ശക്തമായി പ്രതികരണവുമായി എറണാകുളം സെന്റ് തേരേസാസ് കോളജിലെ വിദ്യാർത്ഥിനികൾ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ പ്രോഗ്രാം നടന്ന കോളജിലെ വിദ്യാർത്ഥിനികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരു പൊതു പ്രവർത്തകൻ ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് ജോയ്‌സിന്റേതെന്നാണ് വിദ്യാർത്ഥിനികളുടെ പ്രതികരണം. വുമൺ എംപവർമെന്റിനെ കുറിച്ച് പ്രഭാഷണം നടത്താനായിരുന്നു രാഹുൽ ഗാന്ധി കോളജിൽ എത്തിയത്. നല്ല മോട്ടിവേഷനാണ് രാഹുൽ ഗാന്ധിയുടെ ടോക്കിലൂടെ ഉണ്ടായിട്ടുള്ളത്. പ്രോഗ്രാമിനെ കുറിച്ച് അറിയാതെയാണ് ജോയ്‌സിന്റെ പരാമാർശം. അതിനാൽ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥിനികളുടെ ആവശ്യം.
രാഹുൽ ഗാന്ധിക്കെതിരെയുള്ള അശ്ലീല ചുവയുള്ള പരാമർശം ഇടതുമുന്നണിക്ക് ദേശീയതലത്തിൽ തലവേദനയായി മാറും. കേരളം ഒഴികെ തെരെഞ്ഞടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിൽ സി പി എം നേതാക്കളുമായി വേദി പങ്കിടുന്ന കോൺഗ്രസ് നേതാവാണ് രാഹുൽ ഗാന്ധി.