തിരുവനന്തപുരം : കോവിഡ്‌ വ്യാപനം രൂക്ഷമയി തുടരുന്ന സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങളിലേക്ക്‌ സംസ്ഥാന പോകേണ്ടിവരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നാളെയും മറ്റന്നാളും ലോക്‌ഡൗണ്‌ സമാനമായ നിയന്ത്രണങ്ങൾ സംസ്ഥാനത്ത്‌ ഉണ്ടാകും. അവശ്യ സേവനങ്ങൾ മാത്രമാണ്‌ ഈ ദിവസങ്ങളിൽ ഉണ്ടാകുക. അതിന്‌ ശേഷമുള്ള നടപടികൾ തിങ്കളാഴ്‌ചത്തെ സർവ്വകക്ഷി യോഗത്തിന്‌ ശേഷം തീരുമാനിക്കും.

അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളിൽ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം. അടഞ്ഞ സ്ഥലങ്ങളിൽ 75 പേർക്കും തുറസായ ഇടങ്ങളിൽ 150 പേർക്കുമാണ് പരമാവധി പ്രവേശനം. ഇത് ഉയർന്ന സംഖ്യയാണ്. കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മരണാനന്തര ചടങ്ങിൽ 50 പേരേ പങ്കെടുക്കാവൂ.

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. ദീർഘദൂര യാത്ര ഒഴിവാക്കണം. അവശ്യ യാത്രകൾക്ക് പോകുന്നവർ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. ഇതിന് മാതൃകയൊന്നും ഇല്ല. ട്രെയിൻ, വിമാന സർവീസുകൾ സാധാരണ നിലയിലുണ്ടാവും. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും നാളെയും മറ്റന്നാളും ഹോം ഡെലിവറി നടത്താം. ഹോട്ടലുകളിൽ പോയി ഭക്ഷണം വാങ്ങുന്നവർ സത്യപ്രസ്താവന കയ്യിൽ കരുതണം.

പാൽ, പത്രം, ജലവിതരണം, വൈദ്യുതി, മാധ്യമം തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. വീടുകളിൽ മത്സ്യമെത്തിച്ച് വിൽക്കാം. വിൽപ്പനക്കാർ മാസ്ക് ധരിക്കണം. ഹയർ സെക്കണ്ടറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും. അധ്യാപകർക്കും കുട്ടികൾക്കും ഇതിനായി യാത്ര ചെയ്യാം. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുന്ന രക്ഷിതാക്കൾ ഉടൻ മടങ്ങണം. കൂടി നിൽക്കരുത്. സാമൂഹിക അകലം പാലിക്കണം. യാത്രാ സൗകര്യത്തിന് വേണ്ട ഇടപെടൽ നടത്താനും കളക്ടർമാർക്ക് നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here