സ്വന്തം ലേഖകൻ

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറാനുണ്ടായ സാഹചര്യം വിശദീകരിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ. ഇടതുമുന്നണിയിലുണ്ടായിരിക്കെ സംഭവിച്ച കാര്യങ്ങളാണ് അദ്ദേഹം തുറന്ന് പറഞ്ഞത്
 
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ വിജയം നേടിയപ്പോഴും മുന്നണിക്ക് തിരിച്ചടി നേരിടേണ്ടി വന്ന സീറ്റാണ് പാല. മുന്നണിയിലേക്കെത്തിയ കേരളാ കോൺഗ്രസ് എം മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴും പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് തിരിച്ചടിയേൽക്കേണ്ടി വന്നു. 2019ലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി മത്സരിച്ച് ജയിച്ച മാണി സി കാപ്പനായിരുന്നു, ഇത്തവണ മുന്നണി മാറിയിട്ടും ജയം നേടിയത്. ഇടതുപക്ഷത്തെ സിറ്റിങ്ങ് എംഎൽഎയായിരുന്ന താൻ പാലാ സീറ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ കൂടിയാലോചിക്കാം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞതെന്നാണ് മനോരമ ഓൺലൈനിനോട് മാണി സി കാപ്പൻ പ്രതികരിച്ചത്. തനിക്ക് ഇടതുമുന്നണിയിൽ സംഭവിച്ചതെന്തെന്നാണെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

കെ എം മാണിയുടെ മണ്ഡലം മാണി സി കാപ്പനൊപ്പം


1965ൽ മണ്ഡലം നിലവിൽ വന്ന ശേഷം 2016വരെ നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കേരളാ കോൺഗ്രസ് നേതാവ് കെ എം മാണിയെ വിജയിപ്പിച്ച മണ്ഡലം മാണി സി കാപ്പനൊപ്പം നിൽക്കുന്നത് 2019ലെ ഉപതെരഞ്ഞെടുപ്പിലാണ്. കെഎം മാണിയുടെ നിര്യാണത്തെതുടർന്നായിരുന്നു അന്ന് ഉപതെരഞ്ഞെടുപ്പ് നടന്നത്. അതിന് മുമ്പ് കെഎം മാണിയോട് മൂന്ന് തവണ മത്സരിച്ച് തോറ്റ മാണി സി കാപ്പൻ നാലാം അങ്കത്തിൽ ജോസ് ടോമിനെ പരാജയപ്പെടുത്തിയായിരുന്നു ഇടതുമുന്നണിയ്ക്കായി വിജയിച്ചത്. 2021 ലെ തെരഞ്ഞെടുപ്പിൽ മുന്നണി മാറി യുഡിഎഫിനായി മത്സരിച്ചും മാണി സി കാപ്പൻ ജയം ആവർത്തിച്ചു.

തോറ്റകക്ഷിയുടെ നേതാവിനായി മാറിക്കൊടുക്കേണ്ട സാഹചര്യം

താൻ മുന്നണി വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മനോരമ ഓൺലൈനിനോട് പ്രതികരിച്ച മാണി സി കാപ്പൻ, ജയിച്ച താൻ തോറ്റകക്ഷിയുടെ ചെയർമാനു വേണ്ടി മാറിക്കൊടുക്കേണ്ട സാഹചര്യമാണ് ഉണ്ടായതെന്നാണ് പറഞ്ഞത്. ഇടതുമുന്നണി എംഎൽഎ ആയിരുന്നപ്പോ പതിനാറ് മാസം കൊണ്ട് വികസനപ്രവർത്തനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിരുന്നു. പക്ഷേ എനിക്കെതിരെ മത്സരിച്ച് തോറ്റ കക്ഷിയ്ക്ക് സീറ്റ് കൊടുക്കാനായി എനിക്ക് സീറ്റില്ലാത്ത സാഹചര്യം വന്നു. വേണമെങ്കിൽ കുട്ടനാട്ടിൽ പോയി മത്സരിക്കാൻ ചാനലുകളിലൂടെ പറഞ്ഞു. നേരിട്ട് ആരും ഒന്നും എന്നോടു പറഞ്ഞില്ലെന്നും മാണി സി കാപ്പൻ ആരോപിച്ചു.

കേരളാ കോൺഗ്രസിന് തിരിച്ചടിയായത് അപരന്മാർ


പാലായുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഉണ്ടാവാത്ത ചില കാര്യങ്ങളാണ് ഇത്തവണ ഉണ്ടായതെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെ അപര സ്ഥാനാർഥിയെ നിർത്തിയ നീക്കം എൽ ഡി എഫിന് ക്ഷീണമായെന്നാണ് അദ്ദേഹം പറയുന്നത്. മാണി സാറിനെതിരെ മത്സരിക്കുമ്പോൾ പല കെ എം മാണിമാരും വന്നു, ജോസ് ടോമിനെതിരെ മത്സരിക്കുമ്പോഴും അപരന്മാർ വന്നു, പക്ഷേ തങ്ങൾ വഴങ്ങിയിരുന്നില്ല. ഇത്തവണ അപര സ്ഥാനാർഥിയെ നിർത്തിയത് ജനങ്ങൾക്കിടയിൽ എതിർ സ്ഥാനാർഥിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വീട്ടിലെത്തി സംസാരിച്ചു


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ 45 മിനിറ്റോളമിരുന്ന് അദ്ദേഹവുമായി സംസാരിച്ചിരുന്നെന്നും എന്നാൽ സീറ്റിനെക്കുറിച്ച് മാത്രം അദ്ദേഹം പ്രതികരിച്ചിരുന്നില്ലെന്നും മാണി സി കാപ്പൻ ആരോപിച്ചു. താൻ എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു, അതെല്ലാം അദ്ദേഹം കേട്ടു. പക്ഷേ പാലാ സീറ്റിനെക്കുറിച്ച് സംസാരിച്ചപ്പോൾ, അത് നമുക്ക് ഒന്നിച്ചിരുന്ന് കൂടിയാലോചിക്കാം, പീതാംബരൻമാഷും ശശീന്ദ്രനുമായി കൂടിയിരുന്ന് ആലോചിക്കാം എന്നാണ് പറഞ്ഞത്.

ശശീന്ദ്രനൊപ്പം കണ്ട് സംസാരിച്ചു

താനും എകെ ശശീന്ദ്രനും ചേർന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും മാണി സി കാപ്പൻ അഭിമുഖത്തിൽ പറഞ്ഞു. ശശീന്ദ്രൻ പാലായുടെ കാര്യം പറഞ്ഞപ്പോ പീതാംബരൻ മാഷ് കൂടെ വരട്ടെ ഒന്നിച്ചിരിക്കാം എന്ന് പറഞ്ഞ് ഒഴിഞ്ഞു. പിന്നീട് താൻ പുറത്തിറങ്ങി, അൽപ്പ സമയം കഴിഞ്ഞ് ശശീന്ദ്രൻ പുറത്തിറങ്ങി കാപ്പൻ കുട്ടനാട്ടിൽ മൽസരിക്കാനാണ് മുഖ്യമന്ത്രി പറയുന്നത് എന്ന് പറഞ്ഞു. അതിൽ നീതി കേടില്ലേയെന്ന് താൻ ശശീന്ദ്രനോട് ചോദിക്കുകയും ചെയ്തു. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മറ്റൊരു സ്ഥാനാർഥിയെ നിശ്ചയിച്ചിരുന്നതും ഉപതെരഞ്ഞെടുപ്പ് മാറ്റിയെങ്കിലും അങ്ങനെയൊരു കാര്യമുണ്ടല്ലോയെന്ന് പറയുകയും ചെയ്തു. കുട്ടനാട്ടിൽ മത്സരിക്കാനില്ലെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയ്ക്ക് പരസ്യമായി നന്ദി പറഞ്ഞു

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ യുഡിഎഫിൽ പ്രവേശിച്ചപ്പോൾ തന്നെ 16 മാസംകൊണ്ട് മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾക്ക് താൻ പരസ്യമായി നന്ദി പറഞ്ഞിരുന്നെന്നും കാപ്പൻ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്കും ഒപ്പമുണ്ടായിരുന്ന മന്ത്രിമാർക്കും നന്ദി പറഞ്ഞിരുന്നെന്നും അതിൽ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയെക്കുറിച്ച് പറയേണ്ട കാര്യം ഇപ്പോ ഇല്ല. താനൊട്ടു പറയുകയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here