പി പി ചെറിയാന്‍

ന്യൂയോര്‍ക്: നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ മുന്‍ ഭദ്രാസനാധിപനും ഇപ്പോള്‍ കൊട്ടാരക്കര ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്ന റൈറ്റ് റവ. ഡോ. യുയാക്കിം മാര്‍ കൂറിലോസ്, തിരുവനപുരം ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്ന റൈറ്റ് റവ ജോസഫ് മാര്‍ ബര്‍ണബാസ് എന്നീ എപ്പിസ്‌കൊപ്പാമാരുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത സ്ഥാനാരോഹണം ജൂലൈ 18-നു ഞായറാഴ്ച രാവിലെ 9 മണിക്ക് തിരുവല്ലയിലെ സഭാ ആസ്ഥാനത്തനുള്ള പുലാത്തീന്‍ അരമന ചാപ്പലില്‍ വച്ചു നടത്തപ്പെടുന്നു.

മലങ്കര മാര്‍ത്തോമാ സുറിയാനി സഭയ്ക്ക് രണ്ട് പുതിയ സഫ്രഗന്‍ മെത്രാപ്പോലീത്തമാരെ നിയോഗിക്കാന്‍ ജൂലൈ 16-നു തിരുവല്ലയില്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമായുടെ അധ്യക്ഷതയില്‍ കൂടിയ എപ്പിസ്‌കോപ്പല്‍ സിനഡാണ് തീരുമാനിച്ചത്. ഞായറാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ മാര്‍ത്തോമാ മെത്രാപോലിത്ത ഡോ. തിയോഡോഷ്യസ് മാര്‍ത്തോമായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ നടക്കുന്ന സ്ഥാനാരോഹ ശുശ്രുഷയില്‍ റൈറ്റ് റവ. തോമസ് മാര്‍ തിമോഥെയോസ് എപ്പിസ്‌കോപ്പ വചന ശുശ്രൂഷ നിര്‍വഹിക്കും സഭയിലെ മറ്റ് ബഹുമാനപ്പെട്ട എപ്പിസ്‌കോപ്പമാരും സഹകാര്‍മികരായിരിക്കും.

1951നവംബര്‍ 25 നു കുന്നംകുളം ചീരന്‍ കുടുംബത്തില്‍ ജനിച്ച റൈറ്റ് റവ. ഡോ. യുയാക്കിം മാര്‍ കൂറിലോസ് 1978 ലാണ് സഭയിലെ പട്ടത്വ ശുശ്രുഷയില്‍ പ്രവേശിച്ചത്. 1989 ഡിസംബര്‍ 9 നു സഭയിലെ എപ്പിസ്‌കോപയായി അവരോധിക്കപ്പെട്ടു. 1949 സെപ്റ്റംബര്‍ 8 നു അഞ്ചേരി ക്രിസ്റ്റോസ് പാരിഷ് ഏലക്കാട്ടു കടുപ്പില്‍ ജെ ക്കബിന്റേയും സാറാമ്മയുടെയും മകനായി ജനിച്ച റൈറ്റ് റവ ജോസഫ് മാര്‍ ബര്‍ണബാസ് 1976 ജൂണ്‍ 12 നാണു സഭയിലെ പട്ടത്വ ശുശ്രുഷയില്‍ പ്രവേശിച്ചത്. 1993 ഒക്ടോബര്‍ 2 നു സഭയിലെ എപ്പിസ്‌കോപയായി അവരോധിക്കപ്പെട്ടു .

മദ്രാസ് മാര്‍ത്തോമാ (ചെട്ട്പെട്ട്) ഇടവക വികാരിയായ റവ. ജോര്‍ജ് മാത്യുവിന്റെ വികാരി ജനറാള്‍ നിയോഗ ശുശ്രൂഷയും ഇതോടൊപ്പം തന്നെ നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ളതായിരിക്കുമെന്നും , സഭയുടെ വെബ്സൈറ്റിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വെബ്കാസ്റ്റ് ചെയ്യുന്നതാണെന്നും സഭാസെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here