സന്തോഷ് വേങ്ങേരി
കോഴിക്കോട് : വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വയനാട് ജില്ലയില്‍ 2,72,333 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 3,50,648 പേര്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്.
ഈ ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വാക്‌സിനെടുക്കണമെന്ന് മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമായി ബാധിക്കുന്ന വിഭാഗമായതിനാലാണ് വാക്‌സിനേഷന്റെ മുന്‍ഗണനാ പട്ടികയില്‍ മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളിലുള്ളവരേയും 45 നും 60 നും ഇടയ്ക്ക് പ്രായമുള്ള അനുബന്ധ രോഗമുള്ളവരേയും ഉള്‍പ്പെടുത്തിയത്. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഏപ്രില്‍ ഒന്നിനാണ് ആരംഭിച്ചത്.
ആദിവാസികള്‍ കൂടുതലുള്ള മേഖലയാണ് വയനാട്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്‌സിന്‍ നല്‍കുന്നത്. ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ ദൗത്യത്തിന്റെ ഭാഗമാണ്. വയനാട് ജില്ലയില്‍ 45 വയസിന് മുകളിലുള്ള 56 ശതമാനം പേര്‍ക്ക് (1,52,273) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 18 വയസിന് മുകളില്‍ പ്രായമുള്ള 67 ശതമാനം പേര്‍ക്ക് (4,39,435) ആദ്യ ഡോസും 28 ശതമാനം പേര്‍ക്ക് (1,85,010) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ മേഖല ഉള്‍പ്പെടുന്ന കാസര്‍ഗോട്ടും ലക്ഷ്യം കൈവരിച്ചത് വലിയ പ്രവര്‍ത്തനത്തിലൂടെയാണ്. കാസര്‍ഗോഡ് ജില്ലയില്‍ 45 വയസിന് മുകളിലുള്ള 54 ശതമാനം പേര്‍ക്കാണ് (1,88,795) രണ്ടാം ഡോസ് നല്‍കിയത്. 18 വയസിന് മുകളില്‍ പ്രായമുള്ള 53 ശതമാനം പേര്‍ക്ക് (5,20,271) ആദ്യ ഡോസും 23 ശതമാനം പേര്‍ക്ക് (2,30,006) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.