മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണിയ്ക്ക് മലയാളക്കര നിറകണ്ണുകളോടെ യാത്രാമൊഴി നൽകി. ചാലക്കുടിയിലെ വീട്ടുവളപ്പിൽ മണിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കലാഭവൻ മണിയുടെ സഹോദരന്റെ മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
തൃശൂർ മെഡിക്കൽ കോളജിൽ നിന്നു പോസ്റ്റ്മോർട്ടത്തിനുശേഷം തൃശൂർ സംഗീത നാടക അക്കാദമിയിലും ചാലക്കുടി മുനിസിപ്പൽ ഹാളിലും എത്തിച്ച മൃതദേഹത്തിൽ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് ചാലക്കൂടിയിലെ വീട്ടുവളപ്പിലും മൃതദേഹം പൊതുദർശനത്തിനു വച്ചു. പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങളാണ് വീട്ടിലെത്തിയത്.