ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ അമ്പലപ്പുഴയിൽ വീഴ്ച സംഭവിച്ചുവെന്ന് സിപിഎം പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംഘടന വീഴ്ച സംഭവിച്ചുവെന്ന ആരോപണത്തിൽ ജി സുധാകരനെതിരെ പ്രതിരോധത്തിലാക്കുന്ന കണ്ടെത്തുലുകളാണ് റിപ്പോർട്ടിലുള്ളതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മണ്ഡലത്തിൽ നിന്നും വിജയിച്ച എച്ച് സലാം സുധാകരനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് കണ്ടെത്തൽ.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരൻ സജീവമായി പങ്കെടുത്തില്ലെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ സിപിഎം സംസ്ഥാന സമിതി യോഗമാണ് രണ്ടംഗ സമിതിയെ നിയോഗിച്ചത്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ ജെ തോമസും അടങ്ങുന്ന കമ്മീഷനാണ് അന്വേഷണം നടത്തിയത്. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സിപിഎം ശരിവച്ച സാഹചര്യത്തിലായിരുന്നു അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് കമ്മീഷൻ ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ സമർപ്പിച്ചു. സുധാകരനെതിരായ ആരോപണങ്ങൾ ശരിവെക്കുന്ന രീതിയിലാണ് റിപ്പോർട്ട്. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളിൽ തുടർ നടപടികൾ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കും.

രണ്ടംഗ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിൽ സമർപ്പിച്ചെങ്കിലും ജി സുധാകരനെതിരെ എന്തെങ്കിലും നടപടി വേണമെന്ന കാര്യത്തിൽ കമ്മീഷൻ ശുപാർശ ചെയ്തിട്ടില്ല. റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കി നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സെക്രട്ടേറിയറ്റാണ്. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണൻ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ പങ്കെടുക്കാതിരുന്നതിനാൽ റിപ്പോർട്ട് ചർച്ച ചെയ്തില്ല. കോടിയേരി കൊവിഡ് മുക്തനായി എത്തിയ ശേഷമേ റിപ്പോർട്ട് ചർച്ചയ്ക്ക് പരിഗണിക്കുകയുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

മുതിർന്ന നേതാവ് കൂടിയായ ജി സുധാകരൻ പാർട്ടി സ്ഥാനാർഥിക്ക് പിന്തുണ നൽകിയില്ലെന്നാണ് കമ്മീഷന്റെ നിർണായക കണ്ടെത്തൽ. സ്ഥാനാർഥി എച്ച് സലാമിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ സഹായം നൽകിയില്ല. സലാമിനെതിരെ പോസ്റ്ററുകൾ സജീവമായപ്പോൾ ആവശ്യമായ് രീതിയിൽ പ്രതികരണം നടത്തിയില്ല. നിഷേധ സമീപനമാണ് സുധാകരന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. എം എൽ എ എച്ച് സലാമിനെതിരെയും കമ്മീഷൻ റിപ്പോർട്ടിൽ വിമർശനമുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സലാം സഹകരിച്ച് പ്രവർത്തിച്ചില്ല. ഒരു വിഭാഗക്കാരനാനെന്ന പ്രചാരണത്തെ മറികടക്കാൻ ശ്രമം നടത്തിയില്ലെന്നും വിമർശനമുണ്ട്.

മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ ജി സുധാകരന്റെ നടപടികളെ വിമർശിക്കുന്ന റിപ്പോർട്ടിൽ നടപടികൾ സ്വീകരിക്കുന്നതിന് മുൻപായി അദ്ദേഹത്തിൽ നിന്നും വിശദീകരണം തേടിയേക്കും. തെളിവെടുപ്പിന് ഹാജരായ മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എം.പി, എച്ച് സലാം എംഎൽഎ എന്നീവർ ഉൾപ്പെടെയുള്ളവർ സുധാകരനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയിലെയും അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയിലെയും ഭൂരിഭാഗം അംഗങ്ങളും സുധാകരന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെന്ന് നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ട് കുറഞ്ഞില്ലെന്ന വാദമാണ് സുധാകരൻ ഉന്നയിക്കുന്നത്. സുധാകരന്റെ പ്രതിച്ഛായ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോപണം നടന്നതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം ആരോപണം നടത്തിയിരുന്നു. കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇതെല്ലാം. ആലപ്പുഴ മണ്ഡലത്തിലെ വോട്ട് ചോർച്ച കണക്കിലെടുക്കാതെ അമ്പലപ്പുഴയെ മാത്രം ലക്ഷ്യമാക്കി വ്യക്തിഹത്യ നടത്തുകയാണ് ലക്ഷ്യമെന്നു ഇവർ ആരോപിച്ചിരുന്നു.

സുധാകരനെതിരായ ആരോപണങ്ങൾ ഇങ്ങനെ


നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പണം നൽകി സഹായിക്കാൻ ജി സുധാകരൻ തയ്യാറായില്ലെന്നാണ് എച്ച് സലാം ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ജില്ലാ കമ്മിറ്റിയിൽ സുധാകരൻ 9 ലക്ഷം രൂപ മാത്രമാണ് തനിക്ക് നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നിരവധി പേർ സംഭാവന ചെയ്‌തെങ്കിലും തനിക്കത് ലഭ്യമായില്ല. സംഭാവന നൽകിയിരുന്നുവെന്നും തുക സുധാകരനെ ഏൽപ്പിച്ചിരുന്നുവെന്നും ഇവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ആ തുക തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തനിക്ക് ലഭിച്ചില്ലെന്നുമാണ് സലാം ആരോപിച്ചത്. പണത്തിന്റെ കുറവ് രൂക്ഷമായതോടെ സി പി എം അമ്പലപ്പുഴ ഏരിയാ നേതൃത്വം വിഷമഘട്ടത്തിലായി. ഇതോടെ കക്കാഴം സഹകരണ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ചേതന സൊസൈറ്റിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയും വായ്പ സ്വീകരിക്കേണ്ടിവന്നു. ഇതോടെ മറ്റ് സ്ഥാനാർഥികൾക്ക് ഉണ്ടാകാത്ത തരത്തിലുള്ള സാമ്പത്തിക ബാധ്യത തനിക്കുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിനെയും തന്നെയും മത്സരിപ്പിച്ചില്ലെങ്കിൽ ആലപ്പുഴ ജില്ലയിൽ ഒരു സീറ്റിൽ പോലും പാർട്ടി വിജയിക്കില്ലെന്ന് സുധാകരൻ പറഞ്ഞതായി ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here