തിരുവനന്തപുരം: മുപ്പത്തിയഞ്ച് സീറ്റ് നേടിയാൽ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രൻറെ പ്രസ്താവന ബിജെപിക്ക് വലിയ തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ നിയോഗിച്ച ബിജെപി സമിതിയുടെ റിപ്പോർട്ട്. ഒ രാജഗോപാലിൻറെ പ്രസ്താവനകൾ നേമത്തും പൊതുവിലും  പാർട്ടിക്ക് ദേഷം ചെയ്തു. നേതൃത്വത്തിൻറെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്ന റിപ്പോർട്ട് അടുത്തയാഴ്ച ചേരുന്ന കോർ കമ്മറ്റി യോഗം വിശദമായി ചർച്ച ചെയ്യും.

നാല് ജനറൽ സെക്രട്ടറിമാരുടേയും ഒരു വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ്  നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളെക്കുറിച്ച് ബിജെപി പഠിച്ചത്. സംസ്ഥാന നേതത്വത്തിൻറേയും മുതിർന്ന നേതാക്കളുടേയും വിഴ്ചകൾ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന സുരേന്ദ്രൻറെ പ്രസ്താവന തിരച്ചടിയായി. ബിജെപിയും കോൺഗ്രസും ധാരണ എന്ന ചിന്ത ജനങ്ങളിൽ ഉണ്ടാക്കി. എൽഡിഎഫ് ന്യൂനപക്ഷങ്ങളിൽ ഇത് ഫലപ്രദമായി ഉപയോഗിച്ചു.

കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് വീഴ്ചയായി. രണ്ട് മണ്ഡലത്തിലും ശ്രദ്ധ ലഭിച്ചില്ല. ഒ രാജഗോപാൽ അടക്കം മുതിർന്ന നേതാക്കളുടെ പ്രസ്താവന നേമത്ത്  ദോഷം ചെയ്തു. ഒ രാജഗോപാലിന് നേമത്ത് ജനകീയ എം എൽ എ ആകാനായില്ല. നേമം ഗുജറാത്താണെന്ന  കുമ്മനത്തിന്റെ പ്രസ്താവന സംസ്ഥാനത്താകെ ന്യൂനപക്ഷങ്ങളിൽ ചർച്ചയായി. ശബരിമലയും സ്ഥാനാർഥി പ്രഖ്യാപനത്തിലെ പ്രതിസന്ധിയും കഴക്കൂട്ടത്ത് തിരിച്ചടിയായി. കഴക്കൂട്ടത്ത് പാർട്ടിയും സ്ഥാനാർത്ഥിയും സമാന്തരമായി പ്രചാരണം നടത്തി. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതോടെ ബിജെപിക്ക് മണ്ഡലത്തിലെ സാധ്യതകൾ നഷ്ടമായി. ബിജെപി ഇറക്കുമതി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുവെന്ന ചിന്ത കൃഷ്ണകുമാറിന് തിരിച്ചടിയായി. ഇങ്ങനെയാണ് റിപ്പോട്ടിലെ കണ്ടെത്തലുകൾ.

ബിഡിജെഎസ്, എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്നെങ്കിൽ പോലും ഈഴവ വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചില്ല. ഗുരുവായൂരിലേയും തലശ്ശേരിയിലേയും നാമനിർദ്ദേശപത്രിക തള്ളിയത് തിരിച്ചടിയായെന്നും റിപ്പോർട്ടിലുണ്ട്. അടുത്ത ആഴ്ച ബിജെപിയുടെ കോർ കമ്മിറ്റി യോഗം ചേരും. അതിന് ശേഷം തുടർനടപടി സ്വീകരിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here