തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവച്ച മുൻ കെ പി സി സി ജന.സെക്രട്ടറി കെ പി അനിൽ കുമാർ സി പി എമ്മിൽ ചേർന്നു. പത്രസമ്മേളനത്തിൽ നിന്നും നേരെ എ കെ ജി സെന്ററിൽ എത്തിയ അനിൽകുമാർ കോടിയേരിയുമായി ചർച്ച നടത്തി. ചുവന്ന ഷാളണിയിച്ചാണ് കെ പി അനിൽ കുമാറിനെ എ കെ ജി സെന്ററിൽ പ്രവർത്തകർ സ്വീകരിച്ചത്.
അനിൽകുമാർ ഉപാദികളൊന്നുമില്ലാതെയാണ് സി പി എമ്മിൽ ചേരുന്നതെന്നാണ് കോടിയേരി പറയുന്നത്.
കോൺഗ്രസിന്റെ താക്കോൽ സ്ഥാനത്തിരുന്ന അനിൽകുമാറിന് സി പി എമ്മിൽ അർഹമായ സ്ഥാനം ലഭിക്കുമെന്ന് കോടിയേരി പറഞ്ഞു. കോൺഗ്രസ് വിട്ട് സി പി എമ്മിലേക്ക് എത്തുന്ന രണ്ടാമത്തെ നേതാവാണ് കെ പി അനിൽകുമാർ.
കോൺഗ്രസ് വലിയ തകർച്ചയിലാണെന്നും കൂടുതൽ പേർ കോൺഗ്രസ് വിട്ട് സി പി എമ്മിലെത്തുമെന്നും കോടിയേരി പറഞ്ഞു. എം എ ബേബി, രാമചന്ദ്രൻ പിള്ള തുടങ്ങിയ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലാണ് കെ പി അനിൽകുമാറിനെ സ്വീകരിച്ചത്. പാർട്ടിയിൽ നിന്ന് ലഭിക്കാവുന്ന എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച കെ പി അനിൽ കുമാർ പാർട്ടിയെ വഞ്ചിച്ചുവെന്ന പ്രതികരണമാണ് കോൺഗ്രസ് നേതാക്കളിൽ നിന്നും ഉണ്ടാവുന്നത്.