അടുത്ത മാസം മുതൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ അരിവിതരണം നടത്താനാവില്ലെന്ന് കേരള സ്റ്റേറ്റ് റിട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. അരി സർക്കാർ റേഷൻകടകളിൽ എത്തിച്ച് നൽകിയാൽ വിതരണം ചെയ്യാമെന്നാണ് നിലപാട്.
ബി.പി.എൽ, എ.എ.വൈ കാർഡുടമകൾക്ക് ഒരു രൂപക്ക് നൽകിയിരുന്ന അരി ഏപ്രിൽ ഒന്നു മുതൽ സൗജന്യമായി നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം. അരി റേഷൻ കടകളിൽ എത്തിക്കുന്നതിനുളള ചെലവും തൂക്കത്തിലുണ്ടാവുന്ന നഷ്ടവും കണക്കിലെടുത്ത് സൗജന്യവിതരണത്തിനുളള അരി സ്വന്തം ചെലവിൽ എത്തിക്കില്ലെന്നാണ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ തീരുമാനം.
സംസ്ഥാനത്തെ എല്ലാ റേഷൻകടകളിലും സർക്കാർ തന്നെ അരി എത്തിച്ചു നൽകണം. കഴിഞ്ഞ ഒൻപത് മാസമായി വിതരണം ചെയ്ത അരിയുടെ കുടിശിക വ്യാപാരികൾക്ക് കിട്ടിയിട്ടില്ല. ഭക്ഷ്യാവകാശ നിയമം ഇതുവരേയും നടപ്പിലാക്കാനാവാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണന്നും റേഷൻ വ്യാപാരികൾ ആരോപിച്ചു.