തിരുവനന്തപുരം: സല്യൂട്ട് വിവാദത്തിൽ നിലപാട് വ്യക്തമാക്കി ടി എൻ പ്രതാപൻ എം പി. ജനപ്രതിനിധികളെ പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നതും സർ എന്ന് വിളിക്കുന്നതും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പ്രതാപൻ കത്ത് നൽകി.
തന്നെ സല്യൂട്ട് ചെയ്യരുതെന്നും സർ എന്ന് വിളിക്കരുതെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. തന്നെ എംപി എന്നോ പേരോ വിളിച്ചാൽ മതിെ
യന്നനാണ് ടി എൻ പ്രതാപന്റെ ആവശ്യം. കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും തന്നെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് പ്രതാപൻ കത്തിൽ പറയുന്നു.
ജനങ്ങൾ തെരഞ്ഞെടുത്തവരാണ് എംപി അടങ്ങുന്ന ജനപ്രതിനിധികൾ. കേരളാ പോലീസ് മാന്വലിൽ സല്യൂട്ട് അർഹിക്കുന്നവരുടെ പട്ടികയിൽ എംപി മാർ ഇല്ല. എന്നാലും എംപിമാരെ പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്ത് ആദരിക്കാറുണ്ട്. ഇതൊരു അവകാശവും അധികാരവുമായി കാണുന്ന പ്രവണത നിലവിലുണ്ടെന്നും അദ്ദേഹം പറയുന്നു.
എം എൽ എയായിരുന്ന കാലത്തും എം പിയായിരുന്ന കാലത്തും പല വേദികളിലും ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ സല്യൂട്ട്, സർ വിളികൾ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു കത്ത് എഴുതേണ്ടിവന്നതെന്നും പ്രതാപൻ കത്തിൽ പറയുന്നു.
ഒല്ലൂർ എസ്‌ഐയെക്കൊണ്ട് സുരേഷ് ഗോപി എംപി നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിനെത്തുടർന്നാണ് ജനപ്രതിനിധികളെ സല്യൂട്ട് ചെയ്യുന്ന വിഷയം ചർച്ചകളിൽ സജീവമായിരിക്കുന്നത്. മിന്നൽ ചുഴലിക്കാറ്റിൽ നാശനഷ്ടം ഉണ്ടായ പുത്തൂരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം. ‘ഞാൻ ഒരു എംപിയാണ്, മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം.’ എന്നാണ് പോലീസ് ഉദ്യോഗസ്ഥനോട് സുരേഷ് ഗോപി പറഞ്ഞത്. ശീലങ്ങളൊന്നും മറക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉപദേശിക്കുകയും ചെയ്തു.
ജനപ്രതിനിധികൾ സല്യൂട്ട് അർഹിക്കുന്നുണ്ടെന്നാണ് സുരേഷ് ഗോപി പറയുന്നത്. രാജ്യത്തെ സംവിധാനം കേരളാ പോലീസും പിന്തുടരണം. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപി സർക്കുലർ ഇറക്കിയിട്ടുണ്ടോയെന്ന് സുരേഷ് ഗോപി ചോദിച്ചു. പോലീസ് അസോസിയേഷൻ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി എന്ന വ്യക്തിയെ അല്ല ഇന്ത്യൻ പാർലമെന്റിൽ അംഗമായ ഒരാളെ പോലീസ് സല്യൂട്ട് ചെയ്യണം. സുരേഷ് ഗോപിക്ക് മാത്രം സല്യൂട്ട് നിഷേധിക്കേണണ്ട കാര്യമില്ല. ഇതിൽ പ്രോട്ടോക്കോളുണ്ടോ എന്നൊക്കെ ചോദിച്ചാൽ വാദപ്രതിവാദം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.