കോഴിക്കോട്: നവരാത്രിയുടെ ആന്തരികഭാവത്തെ ഉൾക്കൊണ്ട് സമാജത്തെ ശക്തിശാലിയാക്കിത്തീർക്കണമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേസരി ഭവനിൽ നടന്ന നവരാത്രി സർഗോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്ത്രീ രൂപത്തിൽ ഈശ്വരനെ ആരാധിക്കുന്നുവെന്നത് ഭാരതീയ സംസ്കൃതിയുടെ സവിശേഷതകളിലൊന്നാണ്. ശക്തി ആരാധനയുടെ സന്ദേശമാണ് നവരാത്രി ഉത്സവം നൾകുന്നത്.
വൈയക്തികവും സാമാജികവുമായ ശക്തികളുടെ സമന്വയത്തിലൂടെ മാത്രമേ വൈഭവപൂർണ്ണമായ ജീവിതം സാധ്യമാകുകയുള്ളൂ. വിദ്യയുടെയും ലക്ഷ്മിയുടെയും ശക്തിയുടെയും സമന്വയമാണ് നവരാത്രീ പൂജയിലൂടെ സാധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതം അതിവേഗത്തിൽ ജഗദ്ഗുരു സ്ഥാനത്തേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ സീമകൾ വികസിച്ചുകൊണ്ടിരിക്കുന്നു. ലോകം മുഴുവൻ ഭാരതത്തിന്റെ യശസ്സ് ഉയരുന്നത് ഇതിന്റെ സൂചനയാണ്. ബാഹ്യവെല്ലുവിളികളെ നേരിടാൻ ആന്തരികമായ തപസ്സ് കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവരാത്രി സർഗോത്സവത്തിന്റെ ഉദ്ഘാടനം കവി പി.പി. ശ്രീധരനുണ്ണി നിർവഹിച്ചു. സിനിമാ താരം വിധുബാല അദ്ധ്യക്ഷത വഹിച്ചു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ ആശംസകളർപ്പിച്ചു. കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു ആമുഖഭാഷണം നടത്തി. ചടങ്ങിൽ ഹരിപ്പാട് കെ.പി.എൻ. പിള്ള സംഗീതക്കച്ചേരി അവതരിപ്പിച്ചു. ഭവ്യ കൃഷ്ണപ്രസാദ് ഗണപതി വന്ദനത്തിന്റെ . നൃത്താവിഷ്കാരം അഭിജിത്ത് ജയകൃഷ്ണൻ സോപാന സംഗീതവും അവതരിപ്പിച്ചു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ സ്വാഗതവും സി.എം. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here