കോഴിക്കോട്: ഈങ്ങാപ്പുഴയിൽ വനിതാ സംരംഭകയുടെ വീടും ഫാക്ടറിയും ജപ്തി ചെയ്ത സംഭവത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി . രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം ഡിസിസി പ്രസിഡൻറ് കെ പ്രവീൺ കുമാറും കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തി കുടുംബത്തിന് വേണ്ട സഹായം നൽകുമെന്ന് അറിയിച്ചു. കമ്മ്യുണിസ്റ്റ് പാർട്ടി കാരണം ഒരു സംരംഭക കൂടി തെരുവിലേക്ക് ഇറങ്ങിയെന്നും ലോണടയ്ക്കാൻ സാവകാശം നൽകാനായി സർക്കാർ ഇടപെടണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടു. സിപിഎമ്മിൻറെ കൊടികുത്തി സമരത്തെത്തുടർന്ന് വിവാദത്തിലായ കോഴിക്കോട് ഈങ്ങാപ്പുഴയിലെ വനിതാ സംരഭകയുടെ വീടും ഫാക്ടറിയും ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് എസ്ബിഐ ബാങ്ക് ജപ്തി ചെയ്തത്.
റബ്ബർ സംസ്‌കരണ യൂണിറ്റിനായി വീടും പറമ്പും ഇടുവച്ച് 2017 ൽ ജൂലി ടോമി ഈങ്ങാപ്പുഴ എസ്ബിഐ ശാഖയിൽ നിന്നെടുത്ത 1 കോടി 25 ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് സർഫാസി നിയമ പ്രകാരമുളള ജപ്തി നടപടി. കോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച വൈകിട്ട് ജപ്തി നടപടി പൂർത്തിയാക്കി. വീടും കിടപ്പാടവും നഷ്ടമായതോടെ നാട്ടുകാർ ഏർപ്പാടാക്കിയ വാടക വീട്ടിലേക്ക് ജൂലിയും കുടുംബവും താമസം മാറ്റി. സംരംഭത്തിന് എതിരെ തുടക്കം മുതൽ സി പി എം എതിർപ്പ് ഉന്നയിച്ചിരുന്നുവെന്ന് ജൂലിയുടെ ഭർത്താവ് ടോണി പറഞ്ഞു. സി പി എമ്മിൻറെ എതിർപ്പിനെ തുടർന്നാണ് സംരംഭം പൊളിഞ്ഞതെന്നും തിരിച്ചടവിന് ബാങ്ക് സാവകാശം തന്നില്ലെന്നും ജൂലി ടോണി ആരോപിച്ചു.