കോണ്‍ഗ്രസിന്റെ യുവതുര്‍ക്കിമാരില്‍ ഒരാളായിരുന്നു ചെറിയാന്‍ ഫിലിപ്പ്. എ കെ ആന്റണിയുടെയും, ഉമ്മന്‍ ചാണ്ടിയുടെയും ഏറ്റവും അടുപ്പക്കാരനായിരുന്നു ചെറിയാന്‍ ഫിലിപ്. കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ടാണ് ഇരുപത് വര്‍ഷം മുന്‍പ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിനോട് വിടപറഞ്ഞത്. പിന്നീട് ചെറിയാന്റെ തട്ടകം ഇടത് പക്ഷമായി. ഇടത് സഹയാത്രികനായി മാറിയ ചെറിയാന്‍ ഫിലിപ്പിനെ ആദ്യം കൈരളിയിലാണ് സി പി എം തളച്ചിരുന്നത്. ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന പ്രതിവാര പരിപാടിയുമായി കുറച്ചുകാലം ചെറിയാന്‍ മലയാളികള്‍ക്ക് നുന്നില്‍ നിറഞ്ഞാടി. രണ്ടുതണ ചെറിയാനെ രാജ്യസഭയിലേക്ക് അയക്കുമെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ അതൊക്കെ വെറും വാര്‍ത്തകള്‍ മാത്രമായി മാറി. ചെറിയാന്‍ ഫിലിപ്പ് എന്തു സംഭവിച്ചാലും കൂടെയുണ്ടാവുമെന്ന ചിന്തയാല്‍ രാജ്യസഭാ സീറ്റെന്ന സ്വപ്നം ചെറിയാന് സ്വപ്നമായി തന്നെ ഉപേക്ഷിക്കേണ്ടിവന്നു.

ചെറിയാനെ തെരഞ്ഞെടുപ്പ് കാലത്ത് ഒരിക്കലും ജയിക്കാത്ത സീറ്റില്‍ നിര്‍ത്തി തോല്‍പ്പിക്കാനും സി പി എം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കെ ടി ഡി സി ചെയര്‍മാനാക്കി അവരോധിച്ചെങ്കിലും പാര്‍ട്ടിയിലോ ഭരണത്തിലോ ചെറിയാനെ സി പി എം അടുപ്പിച്ചില്ല. ഘര്‍ബാപ്പസി നടത്താനുള്ള ആലോചനകളൊക്കെ ചെറിയാന്‍ നേരത്തെയും നടത്തിയിരുന്നുവെങ്കിലും സി പി എം ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ എല്ലിന്‍ കഷണം ഇട്ടുകൊടുത്തേക്കുമെന്നൊക്കെ ചിന്തിച്ചു. ഒടുവില്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും ചെറിയാന്റെ ദുര്‍വിധിയില്‍ സങ്കടമുണ്ടായത്രേ….
ഇപ്പോഴിതാ മുഖ്യമന്ത്രി, സാക്ഷാല്‍ പിണറായി വിജയനെ വിമര്‍ശിച്ചുകൊണ്ട് ചെറിയാന്‍ രംഗത്തെത്തിയിരിക്കുന്നു. 2018 ല്‍ വെള്ളപ്പൊക്കവും പ്രകൃതിദുരന്തങ്ങളും മപഠിക്കാനായി നെതര്‍ലെന്റില്‍ പോയതിനെകുറിച്ചായിരുന്നു ചെറിയാന്‍ ആഞ്ഞടിച്ചത്. കിട്ടേണ്ടവര്‍ക്ക് കിട്ടി, കൊള്ളേണ്ടവര്‍ക്ക് കൊണ്ടു.

സിപിഎമ്മിനോട് ഇടഞ്ഞുനില്‍ക്കുന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിനോട് അടുക്കുന്നതായുള്ള സൂചനകളായാണ് മാധ്യമ വിശാദരഥന്മാര്‍ ഇതിനെ വിലയിരുത്തിയത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ചെറിയാന്‍ ഫിലിപ്പിന്റെ പരസ്യ വിമര്‍ശനങ്ങള്‍ പുതിയ ചുവടു മാറ്റത്തിന്റെ സൂചനകളായാണ് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. നേരത്തെ സിപിഎം രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോള്‍, വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ലെന്നായിരുന്നു ഇടതു സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

സിപിഎമ്മില്‍ നിന്ന് തുടര്‍ച്ചയായി അവഗണന നേരിടുന്നെന്ന വികാരത്തിലാണ് ചെറിയാന്‍ ഫിലിപ്പ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തഴയുകയും പ്രതീക്ഷ പുലര്‍ത്തിയ രാജ്യസഭാ സീറ്റ് ലഭിക്കാതെ വരികയും ചെയ്തതോടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇടതുമുന്നണിയോട് ഇടഞ്ഞത്. കഴിഞ്ഞദിവസം ഖാദി ബോര്‍ഡിലെ സ്ഥാനം നല്‍കിയെങ്കിലും ചെറിയാന്‍ ഫിലിപ്പ് പരസ്യമായി നിരസിച്ചിരുന്നു. സിപിഎം വിട്ടേക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് സൂചന നല്‍കിയ ചെറിയാന്‍ ഫിലിപ്പ്, കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.

പരസ്യമായി ഇടതുചേരിയെ തളളിപ്പറഞ്ഞ് പഴയ കൂടാരത്തിലേക്ക് ചേക്കേറാനുളള തയ്യാറെടുപ്പിലാണ് ചെറിയാന്‍ ഫിലിപ്പെന്നാണ് സൂചന. ഇരുകൈയും നീട്ടി ചെറിയാന്‍ ഫിലിപ്പിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സും തയ്യാറാണ്. ചര്‍ച്ചകള്‍ക്ക് ബലംപകരുന്ന തരത്തില്‍ കേരള സഹൃദയവേദിയുടെ അവുക്കാദര്‍കുട്ടി നഹ പുരസ്‌കാരം തിങ്കളാഴ്ച ചെറിയാന് സമ്മാനിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണെന്ന പ്രഖ്യാപനം ബുധനാഴ്ച പുറത്തുവന്നു. കോണ്‍ഗ്രസ് വിട്ടശേഷം ഇരുവരും പല വേദികളിലും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ചെറിയാന് അവാര്‍ഡ് നല്‍കി ആദരിക്കുന്ന റോളില്‍ ഉമ്മന്‍ ചാണ്ടി എത്തുന്നത് ആദ്യം.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയെത്തുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് പോകുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ ലഭിക്കുന്ന സ്വീകാര്യത ഭാവിയില്‍ ലഭിക്കില്ലെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ മടങ്ങിവരവ് ഉപകരിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം കണക്കു കൂട്ടുന്നു. എന്നാല്‍ കെപിസിസി ഭാരവാഹിപ്പട്ടിക പുറത്തുവന്ന ശേഷം മതി പരസ്യനീക്കങ്ങളെന്നാണ് ധാരണ. പദവികള്‍ പ്രതീക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിലെത്തിയെന്ന ആക്ഷേപം ഒഴിവാക്കാനാണിത്.

നവകേരളമിഷന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ചെറിയാന്‍ ഫിലിപ്പിന്. ഇതിനിടെ പ്രതീക്ഷ നല്‍കി രണ്ട് രാജ്യസഭാ സീറ്റുകള്‍ വന്നെങ്കിലും സിപിഎം പരിഗണിച്ചില്ല. രാജ്യസഭയിലേക്കു വന്ന ആദ്യ അവസരം എളമരം കരീമിനായി കൈവിട്ടെങ്കിലും ചെറിയാന് പ്രതീക്ഷയുണ്ടായിരുന്നു. രണ്ടാം അവസരം ജോണ്‍ ബ്രിട്ടാസിനു നല്‍കിയത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനായില്ല. ഇടക്കാലത്ത് സിപിഎമ്മിലേക്കു വന്ന കെടി ജലീലും അബ്ദുറഹ്മാനും വീണാ ജോര്‍ജും വരെ മന്ത്രിയായതും താന്‍ തഴയപ്പെടുന്നുവെന്ന വിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. കഴിഞ്ഞദിവസം ഖാദി ബോര്‍ഡിലെ സ്ഥാനം നല്‍കിയെങ്കിലും ഖാദിവില്‍പനയും ചരിത്രരചനയും ഒന്നിച്ചു നടക്കില്ലെന്ന് പരിഹസിച്ച് ചെറിയാന്‍ ഫിലിപ്പ് പരസ്യമായി നിരസിച്ചു.

പിന്നാലെ സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ചെറിയാന്‍ ഫിലിപ്പിനെ ഫോണ്‍ വിളിച്ചു. ഖാദി ബോര്‍ഡ് വിഷയത്തില്‍ സിപിഎമ്മിനുണ്ടായ വിഷമങ്ങള്‍ പങ്കുവച്ച കോടിയേരി മറ്റൊന്നും പറഞ്ഞതുമില്ല. സിപിഎമ്മിന് തന്നെ വേണമെങ്കില്‍ പറയണമെന്ന നിലപാടിലാണിപ്പോള്‍ ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങിയിട്ട് രണ്ടുപതിറ്റാണ്ടായെങ്കിലും എകെ ആന്റണി ഉള്‍പ്പടെ പല മുതിര്‍ന്ന നേതാക്കളുമായും ചെറിയാന്‍ ഫിലിപ്പിന് ഊഷ്മള ബന്ധമുണ്ട്. ചെറിയാന്‍ ഫിലിപ്പിനെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന നിലപാടാണ് കെ സുധാകരനും വി ഡി സതീശനുമുള്ളത്.

വി ഡി സതീശനുമായി ചെറിയാന്‍ ഏറെനാളായി അടുപ്പത്തിലാണ്. നിയമസഭ, രാജ്യസഭ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാതെ ചെറിയാന്‍ സിപിഎമ്മില്‍ തഴയപ്പെട്ടപ്പോള്‍ത്തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചെറിയാനെ പഴയ തട്ടകത്തിലെത്തിക്കാനുള്ള ആലോചനകളിലേക്കു കടന്നിരുന്നു. എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ സുധാകരനും അടക്കമുള്ള നേതാക്കളൊക്കെ ചെറിയാനെ മടക്കിക്കൊണ്ടുവരണമെന്ന താത്പര്യക്കാരാണ്. ഇതോടെയാണ് നീക്കങ്ങള്‍ സജീവമായത്.

സമീപസമയത്ത് ചില നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയതിനെക്കുറിച്ച് വി ഡി സതീശന്‍ പ്രതികരിച്ചത് ഇങ്ങനെ- ‘കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും.’ ഇത് ചെറിയാനെ ഉദ്ദേശിച്ചായിരുന്നുവെന്നാണ് വിലയിരുത്തല്‍. കേരളരാഷ്ട്രീയ ചരിത്രമെഴുതുന്ന തിരക്കിലാണ് ചെറിയാന്‍. തന്നെക്കുറിച്ചുയരുന്ന ചര്‍ച്ചകളെക്കുറിച്ച് അദ്ദേഹം പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, സാധ്യതകള്‍ തള്ളുന്നുമില്ല…. കെ.പി.സി.സി. പുനഃസംഘടന കഴിഞ്ഞിരിക്കുന്നു, ഭാരവാഹികളെയും തീരുമാനിച്ചിരിക്കുന്നു, ഉടന്‍ ചെറിയാന്റെ മനസ്സുമാറ്റത്തിന്റെ പ്രഖ്യാപനമുണ്ടാകൂ എന്നാണറിയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here