ഇടുക്കി : ജില്ലയിൽ 2018 ലെ ഉരുൾപൊട്ടലിൽ തകർന്നു പോയ പാറത്തോട് സെന്റ് ജോർജ് ഹൈസ്‌കൂൾ റോഡ് നന്നാക്കാൻ 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതിൽ 10 ലക്ഷം രൂപ റീ-ബിൽഡ് കേരള ഇനീഷ്യേറ്റീവിൽ നിന്നുള്ളതാണ്. 25 ലക്ഷം രൂപ ഇടുക്കി എം എൽ എ യുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നുമാണ് അനുവദിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രവൃത്തി നടപ്പിലാക്കുന്നതിന് ജില്ലാ നിർമ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തി. മഴയ്ക്ക് ശേഷം റോഡ് നിർമ്മാണം ആരംഭിക്കുമെന്നും ജില്ലാകളക്ടർ അറിയിച്ചു.
പാറത്തോട് സെന്റ് ജോർജ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ സമർപ്പിച്ച പരാതിയിലാണ് നടപടി. 25 മീറ്റർ ആഴത്തിലും 20 മീറ്റർ നീളത്തിലുമാണ് റോഡ് ഒലിച്ചു പോയത്. ഗർത്തത്തിന് മുകളിൽ തടികൊണ്ടുണ്ടാക്കിയ പാലത്തിലൂടെയാണ് വിദ്യാർത്ഥികളും നാട്ടുകാരും സഞ്ചരിക്കുന്നത്. കമ്മീഷൻ നിർദ്ദേശാനുസരണം കൊന്നത്തടി പഞ്ചായത്ത് 41 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും തനതു ഫണ്ടിൽ അപര്യാപ്തത ഉള്ളതിനാൽ തുക കണ്ടെത്താൻ കഴിഞ്ഞില്ല. തൊടുപുഴയിൽ നടത്തിയ സിറ്റിംഗിൽ 40 കേസുകൾ പരിഹരിച്ചു