തിരുവനന്തപുരം: സിപിഎം  നേതാക്കൾക്ക് എതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർലൈൻ പദ്ധതിയെപ്പറ്റി ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് പാതയ്ക്കായി വാശിപിടിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ ധാരണ ഇല്ലാത്തതിനാലാണ് സി പി എം ആക്ടിംഗ് സെക്രട്ടറി പ്രതികരിക്കാത്തതെന്നും സതീശൻറെ വിമർശനം. ഹലാൽ ചർച്ചകൾ അനാവശ്യമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ സംഘടനകൾ ഇതിന് പുറകിലുണ്ട്. സർക്കാർ അന്വേഷണം നടത്താൻ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇന്ധനവില വർദ്ധനവിലൂടെ ലഭിച്ച തുകയുപയോഗിച്ച് ബസ്-ഓട്ടോ ചാർജ് കൂട്ടുന്നത് തടയണമെന്നും വൈദ്യുതി ചാർജ് വർധനവ് ഇടിത്തീയെന്നും സതീശൻ ആവശ്യപ്പെട്ടു.

വിവാദങ്ങൾക്കിടെ സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിൻറെ ഭാഗമായി അലൈൻമെൻറിൻറെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി കെ റെയിൽ അറിയിച്ചു. ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാതപഠനം നടത്തുന്നത്.

തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോൾ കല്ലിടുന്നത്. 11 ജില്ലകളിലൂടെയാണ് സിൽവർലൈൻ കടന്നുപോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടൽ ആരംഭിക്കും. 1961ലെ കേരള സർവ്വേ അതിരടയാളനിയമത്തിലെ 6 (1) വകുപ്പ് അനുസരിച്ച് സർവ്വേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടൽ പ്രവൃത്തി നടക്കുന്നത്. സിൽവർലൈൻ കടന്നുപോകുന്ന 11 ജില്ലകളിലും ഇതുസംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്പെഷൽ തഹസീൽദാർമാരെ നിയോഗിച്ചിട്ടുണ്ട്.

 
 

LEAVE A REPLY

Please enter your comment!
Please enter your name here