തിരുവനന്തപുരം: തകർന്ന റോഡുകളെ കുറിച്ച് വിമർശിച്ച നടൻ ജയസൂര്യയ്ക്ക്  മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് . റോഡ് പ്രവർത്തിക്ക് മഴ തടസ്സം തന്നെയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ജയസൂര്യയുടെ അഭിപ്രായം വ്യക്തിപരമായ അഭിപ്രായ പ്രകടനമായി കാണുന്നു. സംസ്ഥാനത്തെ റോഡ് പ്രവർത്തിയെ നല്ല നിലയിൽ പിന്തുണച്ചാണ് ജയസൂര്യ സംസാരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ മറ്റ് തരത്തിൽ സർക്കാർ കാണുന്നില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.

റോഡുകളെ കുറിച്ചുള്ള പരാതി പൊതുജനങ്ങൾക്ക് നേരിട്ട് വിളിച്ചറിയക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു ക്ഷണിച്ച് വരുത്തിയ മുഖ്യാതിഥിയുടെ രൂക്ഷവിമർശനം. മോശം റോഡുകളിൽ വീണ് ആരെങ്കിലും മരിച്ചാൽ ആര് സമാധാനം പറയുമെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ ജയസൂര്യയുടെ ചോദ്യം. മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും അങ്ങിനെ എങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു. ചിറാപുഞ്ചിയിൽ ഉൾപ്പട്ട മേഘാലയത്തിൽ കേരളത്തെക്കാൾ റോഡ് കുറവാണെന്നും ജസസൂര്യയുടേത് സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ജയസൂര്യയുടെ വിമർശനം ചർച്ചയാകുന്നതിനിടെ, കണ്ണൂരിലെത്തിയ മന്ത്രി മറുപടി നൽകി. പൊതുമരാമത്ത് വകുപ്പിന്റെ 2514 റോഡ് പ്രോജക്ടുകളിലാണ് ഡിഎൽപി ബോർഡുകൾ സ്ഥപിക്കുക.കോൺട്രാക്ടറുടെ പേര്, ഫോൺനമ്പർ, അസി. എഞ്ചിനീയറുടെ ഫോൺ നമ്പർ, ടോൾ ഫ്രീ നമ്പർ, പരിപാലന ചുമതലയുള്ള കാലയളവ്. ഇത്രയൊക്കെയാണ് ഡിഫക്റ്റീവ് ലയബിളിറ്റി പീരിയഡ് അഥവ ഡിഎൽപി ബോർഡിൽ പ്രദർശിപ്പിക്കുക. റോഡ് തകർന്നതിൽ വിമർശനം നേരിടുമ്പോൾ താരത്തെ ഇറക്കി പുതിയ പദ്ധതിക്ക് തുടക്കമിട്ട പൊതുമരാമത്ത് വകുപ്പിന് നടൻറെ വിമർശനം വലിയ തിരിച്ചടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here