കൊച്ചി: പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം. ഇടപ്പള്ളിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഗാനമേളകളിലൂടെ ശ്രദ്ധേയനായ ആന്റോ നിരവധി സിനിമാ നാടക ഗാനങ്ങൾ പാടുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.
ചവിട്ടുനാടക കലാകാരനായ തോപ്പിൽ കുഞ്ഞാപ്പുവിന്റെയും ഏലിയാമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനായി ഇടപ്പള്ളിയിലാണ് ജനനം. ആദ്യകാലങ്ങളിൽ അമേച്വർ നാടകങ്ങളിൽ പിന്നണി ഗായകനായാണ് ആന്റോ തുടങ്ങിയത്. പിന്നീട് പ്രൊഫഷണൽ നാടകരംഗത്തെ മികച്ചഗായകനായി പേരെടുത്തു. നാഷണൽ തീയേറ്റേഴ്‌സ്, കോട്ടയം വിശ്വകേരളകലാസമിതി, കായംകുളം പീപ്പിൾസ് തീയേറ്റേഴ്‌സ്, കൊച്ചിൻ സംഗമിത്ര തുടങ്ങി അക്കാലത്തെ പ്രശസ്‌തമായ ഒട്ടുമിക്ക നാടകസമിതികളിലും അദ്ദേഹം സഹകരിച്ചു.
വീണപൂവ്, സ്നേഹം ഒരു പ്രവാഹം, അനുഭവങ്ങളേ നന്ദി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ പാടി. ഹണീ ബീ 2ൽ ആണ് അവസാനം പാടിയത്. കാഞ്ഞൂർ കിഴക്കുംഭാഗം പൈനാടത്ത് കുടുംബാംഗം ട്രീസയാണു ഭാര്യ.