കോഴിക്കോട് :അഴിമതിക്കെതിരെ പോരാടുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിക്ക് പ്രശസ്തമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്. അമേരിക്ക ആസ്ഥാനമായുള്ള ജോർജ് മസോൺ യൂണിവേഴ്സിറ്റി ആണ് ബൗദ്ധിക സ്വത്ത് അവകാശ നിയമങ്ങളെ കുറിച്ചുള്ള ഗവേഷണത്തിന് ഈ ഫെല്ലോഷിപ്പ് നൽകുന്നത്.

കൃതിമ ബുദ്ധിയും ബ്ലോക്ക് ചെയിനും ഉൾപ്പടെയുള്ള ശാസ്ത്ര സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് ബൗദ്ധിക സ്വത്ത് അവകാശ ഓഫീസുകൾ എങ്ങനെ അഴിമതി മുക്തമാക്കാം എന്നതിനെ സംബന്ധിച്ച ഗവേഷണത്തിനാണ് സ്വാമിക്ക് ഫെല്ലോഷിപ്പ് നൽകുന്നത്. ഇടുക്കി ജില്ലാ കളക്ടർ ആയിരിക്കെ അഴിമതിക്കെതിരെ പോരാടിയതോടെയാണ് സ്വാമി ദേശീയ തലത്തിൽ പ്രശസ്തനായത്. രാജകുമാരി ഭൂമി ഇടപാടിൽ സ്വാമി സമർപ്പിച്ച റിപ്പോർട്ടിൽ അന്നത്തെ പൊതുമരാമത്തു മന്ത്രിക്കു രാജി വെക്കേണ്ടി വന്നു.

ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ പേരിൽ ഒരു മന്ത്രി രാജി വയ്ക്കുന്നതു രാജ്യത്തു തന്നെ നടാടെ ആയിരുന്നു. ജനകീയ കളക്ടർ ആയിരുന്ന സ്വാമിയെ സ്ഥലം മാറ്റിയപ്പോൾ ഇടുക്കി ജില്ല ഒന്നടങ്കം ഹർതാൽ ആചരിക്കുകയും ചെയ്തു. തൃശൂർ കളക്ടർ ആയിരിക്കെ നഗരത്തിലെ പട്ടാളം റോഡ് വീതി കൂട്ടി സ്വാമി നഗരത്തിന്റെ മുഖച്ഛായ മാറ്റിയിരുന്നു. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് സ്വാമിക്ക് ഐഐടി കാൺപൂർ 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു.

16 സംസ്ഥാനങ്ങളിൽ നടന്ന 32 തെരഞ്ഞെടുപ്പുകളിൽ സ്വാമി കേന്ദ്ര നിരീക്ഷകനായിരുന്നു. 2018 ലെ സിംബാബ്വേ തെരെഞ്ഞെടുപ്പിൽ അന്ടരഷ്ട്ര നിരീക്ഷകനായിരുന്നു. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പും 2003 ൽ കേരള സാഹിത്യ അക്കാഡമി അവാർഡും നേടിയിട്ടുണ്ട്. 200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാംഗ്ലൂർ നാഷണൽ ലോ സ്കൂളിൽ നിന്നും ബൗദ്ധിക സ്വത്ത് അവകാശ നിയമ ത്തിൽ ഒന്നാം റാങ്കോടെ പിജി ഡിപ്ലോമയും എൻ എൽ യു ഡൽഹിയിൽ നിന്നും ഗോൾഡ് മെഡലോടെ എൽ എൽ എം ഉം സ്വാമി നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here