തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതൽ അനിശ്ചിതകാല ബസ് സമരമെന്ന് സ്വകാര്യ ബസ് ഉടമകൾ. സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ആവശ്യങ്ങൾ വ്യക്തമാക്കിയിട്ടും ഒരുമാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്ന് ഉടമകൾ കുറ്റപ്പെടുത്തി. വിദ്യാർത്ഥികൾക്ക് സൗജന്യം നൽകണമെങ്കിൽ ടാക്‌സിൽ ഇളവ് നൽകണം, അല്ലെങ്കിൽ ഡീസലിന് സബ്‌സിഡി നൽകണമെന്നും ബസ് ഉടമകൾ പറഞ്ഞു. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ഡിസംബർ ആദ്യവാരം തന്നെ ബസ് ഉടമകൾ വ്യക്തമാക്കിയിരുന്നു.
വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ പോലും അംഗീകരിച്ചതാണ്. എന്നിട്ടും ബസ് ചാർജ് വർധനയ്ക്ക് സർക്കാർ തയ്യാറാകുന്നില്ല. ഒരു മാസത്തിനുളളിൽ പരിഹാരമുണ്ടാക്കാമെന്ന് ഗതാഗത മന്ത്രി വാക്ക് തന്നിരുന്നു. ഒന്നും നടക്കാതെ വന്നതോടെയാണ് അനിശ്ചിതകാല സമരത്തിന് തീരുമാനിച്ചതെന്നും ബസ് ഉടമകൾ നേരത്തെ വ്യക്തമാക്കിയിരുന്നു.