കൊച്ചി: കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ സർവകലാശാലയുടെ നിലപാടിനെതിരെ ഹൈക്കോടതിയിൽ ഗവർണ്ണർ സത്യവാങ്മൂലം നൽകി. അംഗങ്ങളെ നാമർദേശം ചെയ്യാനുള്ള അധികാരം ചാൻസിലർക്ക് തന്നെയാണെന്നാണ് ഗവർണ്ണർ നൽകിയ സത്യവാങ്മൂലം. ഇതിനിടെ സർവകലാശാല പ്രശ്‌നത്തിൽ ഇടഞ്ഞ് നിൽക്കുന്ന ഗവർണ്ണറെ അനുനയിപ്പിക്കാനുള്ള ശ്രമം സർക്കാർ തുടരുകയാണ്.

കണ്ണൂർ വിസി നിയമനത്തിനൊപ്പം തന്നെ വിവാദത്തിലായതാണ് ബോർഡ് ഓഫ് സ്റ്റഡീസിലെ നിയമനവും. വിവിധ വിഷയങ്ങളിലെ  ബോർഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളെ നാമനിർദേശം ചെയ്തിരുന്നത് ചാൻസിലറായ ഗവർണ്ണറായിരുന്നു. പക്ഷേ അടുത്തിടെ 68 ബോർഡ് സ്റ്റഡീസിൽ മൂന്ന് മാസം മുൻപ് സിൻഡിക്കേറ്റ് തന്നെ നേരിട്ട് നിയമനം നടത്തി. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് സെനറ്റ് അംഗങ്ങൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും ആ അപേക്ഷ തള്ളി. ഡിവിഷൻ ബഞ്ചിൽ അപ്പീലെത്തിയപ്പോൾ കോടതി ഗവർണ്ണറുടെ അഭിപ്രായം തേടി. ഗവർണ്ണർ പ്രത്യേക നിയമോപദേശകൻ വഴി കോടതിയിൽ സത്യവാങ്മൂലം നൽകി.

സർവകലാശാല നിലപാട് തള്ളിയ ഗവർണ്ണർ, കണ്ണൂർ സർവകലാശാല സ്റ്റാറ്റിയൂട്ട് പ്രകാരം നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസിലർക്കാണെന്നും നിയമിക്കാനുള്ള അധികാരം മാത്രമാണ് സിൻഡിക്കേറ്റിനെന്നും കോടതിയെ അറിയിച്ചു. ഇതിനിടെ ഡിവിഷൻ ബെഞ്ചിലേക്ക് കേസ് വരുന്നതിന് മുൻപ് തന്നെ സിൻഡിക്കേറ്റ് യോഗം ചേർന്ന് ചാൻസിലർ നാമനിർദേശം ചെയ്യുമെന്ന ഭാഗം ഭേദഗതി ചെയ്ത് തള്ളിക്കളഞ്ഞിരുന്നു.

വിസി നിയമനത്തിന് പിന്നാലെയാണ് ബോർഡ് സ്റ്റഡീസിലെ നിയമനവും ചർച്ചയാകുന്നത്. അതേസമയം വിസി നിയമനത്തിലും ബോർഡ് ഓഫ് സ്റ്റഡീസ് വിഷയത്തിലും ഉറച്ച് നിൽക്കുന്ന ഗവർണ്ണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സർക്കാരിൻറെ ഭാഗത്ത് നടക്കുന്നുണ്ട്. ഗവർണ്ണർ ഇന്ന് രാത്രിയോടെ ബെംഗളൂരുവിലേക്ക് പോകും. അതിന് മുൻപ് പ്രശ്‌നപരിഹാരത്തിനാണ് ശ്രമം. പക്ഷേ  ഗവർണ്ണർ എത്രത്തോളം വഴങ്ങുമെന്നതാണ് പ്രധാനം. വിസി നിയമനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലവും ഗവർണ്ണർ വരും ദിവസങ്ങളിൽ ഹൈക്കോടതിയിൽ നൽകാൻ സാധ്യതയുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here