മലപ്പുറം: പി വി അൻവർ എം എൽ എ പ്രതിയായ 50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിന് സിവിൽ സ്വഭാവമെന്ന് ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട്. എം എൽ എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയെന്ന മുൻ റിപ്പോർട്ട് തിരുത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റിപ്പോർട്ട് സമർപ്പിച്ചത്.വിശദമായി വാദം കേൾക്കാൻ കേസ് ഈ മാസം അഞ്ചിലേക്ക് കോടതി മാറ്റി.
കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി വി അൻവർ എം എൽ എ പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയെടുത്തെന്ന കേസിലാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്. പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി നേരത്തെ കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ചിരുന്നു. വിശദമായ വാദം കേൾക്കാതെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് അഗീകരിക്കരുതെന്ന പരാതിക്കാരൻ നടുത്തൊടി സലീമിന്റെ അഭിഭാഷകന്റെ വാദത്തെ തുടർന്നാണ് കേസ് ജനുവരി അഞ്ചിലേക്ക് മാറ്റിയത്. സിവിൽ സ്വഭാവമുള്ളതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്ന് സലീമിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.