ഇടുക്കി: ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രനെ സിപിഎമ്മിൽ നിന്നു പുറത്താക്കാനുള്ള ശുപാർശയ്ക്കു പിന്നാലെ മുതിർന്ന നേതാവിനെ സിപിഐ സ്വീകരിച്ചേക്കുമെന്നു റിപ്പോർട്ടുകൾ. സിപിഎം വിട്ടു അടുത്തിടെ സിപിഐയിൽ എത്തിയ ചിലരുടെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഉപാധികളില്ലാതെ വന്നാൽ രാജേന്ദ്രനെ സ്വീകരിക്കാമെന്ന് സിപിഐ നേതാക്കൾ നയം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

എസ് രാജേന്ദ്രനും ചില മുതിർന്ന സിപിഐ നേതാക്കളുമായി ഇതിനോടകം തന്നെ ചില അനൗദ്യോഗിക കൂടിക്കാഴ്ചകൾ നടന്നതായി വിവരമുണ്ട്. അന്തരിച്ച മുതിർന്ന നേതാവ് സിഎ കുര്യന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യാനായി എഐടിയുസി ഓഫീസിലെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ എസ് രാജേന്ദ്രൻ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെ തന്നെ സിപിഐയിൽ ചേരാനുള്ള താത്പര്യം എസ് രാജേന്ദ്രൻ പ്രകടിപ്പിച്ചിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പ്രാദേശികതലത്തിലും ജില്ലാ തലത്തിലും ചർച്ച ചെയ്തു തീരുമാനിക്കാനായിരുന്നു കാനത്തിന്റെ നിദേശം. ഇതിനു പിന്നാലെയാണ് പുതിയ നീക്കങ്ങൾ.

താത്പര്യമുണ്ടെങ്കിൽ സിപിഐയുമായി സഹകരിച്ചു പ്രവർത്തിക്കാമെന്നു രാജേന്ദ്രനെ സിപിഐ അറിയിച്ചെന്നാണ് റിപ്പോട്ട്. എന്നാൽ ഉപാധികളൊന്നും പാടില്ലെന്നും നിർദേശമുണ്ട്. പാർട്ടിയിലെ സ്ഥാനമാനങ്ങൾ നൽകുന്നതു സംബന്ധിച്ചും നിലവിൽ തീരുമാനമില്ല.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ദേവികുളം മണ്ഡലത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിലാണ് എസ് രാജേന്ദ്രനെ സിപിഎം അന്വേഷണ കമ്മീഷൻ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ശുപാർശ ചെയ്യത്. എൽഡിഎഫ് സ്ഥാനാർഥിയായ അഡ്വ. എ രാജയെ തോൽപ്പിക്കാനായി എസ് രാജേന്ദ്രൻ ഇടപെട്ടെന്നും ഇതിനായി യോഗങ്ങൾ വിളിച്ചെന്നുമാണ് ആരോപണം. തുടർന്ന് പാർട്ടിയിലെ വിവിധ ഘടകങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി സിപിഎം രണ്ടംഗ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. തുടർന്ന് മുൻ എംഎൽഎ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ ഇദ്ദേഹത്തിനെതിരെ ജില്ലാ കമ്മിറ്റി എസ് രാജേന്ദ്രനെ പുറത്താക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. ഇക്കാര്യത്തിൽ സിപിഎം അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനു പിന്നാലെ എസ് രാജേന്ദ്രനും മുൻ മന്ത്രി എം എം മണിയുമായി പരസ്യമായ ഏറ്റുമുട്ടലും ആരംഭിച്ചിട്ടുണ്ട്. ഇതോടെ സിപിഎമ്മുമായി ഏതാണ്ട് അകന്ന മട്ടിലാണ് രാജേന്ദ്രൻ. നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണെങ്കിലും എസ് രാജേന്ദ്രൻ ഒരു സമ്മേളനത്തിലും പങ്കെടുക്കാത്തതാണ് ഇടുക്കി ജില്ലയിൽ സിപിഎമ്മിന്റെ അവസാന വാക്കെന്നു കരുതാവുന്ന എം എം മണിയെ ചൊടിപ്പിച്ചത്. അച്ചടക്ക നടപടിയുണ്ടായാൽ പോലും പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാത്തത് സംഘടനാ വിരുദ്ധമായ നടപടിയാണെന്നും ഇത്തരത്തിൽ എസ് രാജേന്ദ്രന് സിപിഎമ്മിൽ തുടരാൻ കഴിയില്ലെന്നുമായിരുന്നു എം എം മണിയുടെ വാക്കുകൾ. എന്നാൽ ഇതിനു മറുപടിയുമായി എസ് രാജേന്ദ്രൻ രംഗത്തെത്തുകയായിരുന്നു. പാർട്ടിയിൽ നിന്നു പുറത്താക്കുന്നത് ചിലരുടെ ആഗ്രഹം മാത്രമാണെന്നും താൻ സിപിഎം വിട്ടു എങ്ങോട്ടുമില്ലെന്നുമായിരുന്നു എസ് രാജേന്ദ്രന്റെ വാക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here