കൊച്ചി ;  വൈറ്റില, ഇടപ്പള്ളി ജംഗ്ഷനുകളിൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വൈറ്റിലയിലെ പരിഷ്‌കാരങ്ങൾ സംബന്ധിച്ച് നാറ്റ് പാക്കും ദേശീയപാത അതോറിറ്റിയുടെ കൺസൾട്ടൻസിയും നടത്തുന്ന പഠനത്തിൻറെ അടിസ്ഥാനത്തിൽ പൊതുധാരണയിലെത്തും. ഇടപ്പള്ളിയിൽ റോഡ് വീതി കൂട്ടിയും ഫ്‌ളൈ ഓവർ നിർമിച്ചും ഗതാഗതം സുഗമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, കളമശ്ശേരി നഗരസഭ ചെയർപഴ്‌സൺ സീമ കണ്ണൻ, എ.ഡി.എം എസ്. ഷാജഹാൻ, സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു എന്നിവർക്കൊപ്പം ജംഗ്ഷനുകൾ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വൈറ്റില ജംഗ്ഷൻ വികസനത്തിൻറെ ഭാഗമായി നിലവിലുള്ള മീഡിയൻ രൂപപരിവർത്തനം ചെയ്യുന്നതിനും നിലവിലെ റോഡ് വീതികൂട്ടുന്നതിനും പുതിയ കാന നിർമ്മിക്കുന്നതിനും വിവിധ വകുപ്പുകളുടെ പൈപ്പുകളും കേബിളുകളും മാറ്റുന്നതിനും കേരള റോഡ് ഫണ്ട് ബോർഡിന് സമർപ്പിച്ച എസ്റ്റിമേറ്റ് കിഫ്ബിയുടെ പരിഗണനയിലാണ്. ജംഗ്ഷൻ രൂപകൽപ്പന ചെയ്യുന്നതിനായി കിഫ്ബി, നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേശീയപാത അതോറിറ്റിയും കൺസൾട്ടൻസിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ഏജൻസികളും ഏകോപനത്തോടെ പ്രവർത്തിക്കും. ഈ ഏജൻസികളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാൻ സിറ്റി പൊലീസ് കമ്മീഷണറെ മന്ത്രി പി. രാജീവ് ചുമതലപ്പെടുത്തി.

ദേശീയപാത 66ൽ ചേരാനല്ലൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ദേശീയപാത 544ൽ കളമശ്ശേരി ഭാഗത്തേക്ക് പോകുന്ന റോഡിന് 7.7 മീറ്ററാണ് വീതി. ലുലുമാളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ക്യൂവിൽ വരുമ്പോൾ റോഡിലെ ഗതാഗതം ഒറ്റവരിയായി പരിമിതപ്പെടുന്നുണ്ട്. എന്നാൽ ഇവിടെ നടപ്പാതയ്ക്ക് 2.1 മീറ്റർ വീതിയുണ്ട്. ഈ നടപ്പാതയുടെ ഭാഗം റോഡുമായി യോജിപ്പിച്ചാൽ റോഡിന് 9.7 മീറ്റർ വീതി ലഭിക്കും. വാഹനങ്ങൾ ക്യൂവിൽ നിൽക്കുമ്പോഴും കളമശ്ശേരി ഭാഗത്തേക്ക് രണ്ടു വരി ഗതാഗതം ഇതുമൂലം സാധ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാട്ടി. ദേശീയപാത അതോറിറ്റിയുടെ 6 വരി പ്രോജക്ടിൻറെ ഭാഗമായി  എൻ.എച്ച് 66 ൽ  ഇടപ്പള്ളി ജംഗ്ഷൻറെ ഇരുവശങ്ങളിലും  ഫ്‌ളൈഓവർ നിർമ്മിക്കുന്നതിന് രൂപകൽപ്പന ചെയ്തതായി ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ   അറിയിച്ചു.

നിലവിൽ പുക്കാട്ടുപടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കളമശ്ശേരിയിലേയ്‌ക്കോ അല്ലെങ്കിൽ ലുലു മാളിലേയ്‌ക്കോ പോകേണ്ടത് ഫ്‌ളൈഓവറിന് താഴെയുള്ള സിഗ്‌നലിൽ യു ടേൺ എടുത്തിട്ടാണ്. ഈ യൂ ടേൺ 60 മീറ്റർ പിറകിലേക്ക് മാറി ഫ്‌ളൈഓവറിന് താഴെ 3 മീറ്റർ ഉയരം ഉള്ള ഭാഗത്ത്  നൽകിയാൽ ജംഗ്ഷനിലെ  തിരക്ക് ഒഴിവാക്കുവാനും  അതുവഴി ഫ്‌ളൈഓവറിന് താഴെ  ബൈപ്പാസിലേക്ക് പോകേണ്ട വാഹനങ്ങളുടെയും ചേരാനല്ലൂർ ഭാഗത്തേക്ക്  പോകുന്ന  വാഹനങ്ങളുടെയും നീണ്ട ക്യൂ ഒഴിവാക്കാനും സാധിക്കും. ചേരാനല്ലൂർ ഭാഗത്ത് നിന്ന് വരുന്ന  വാഹനങ്ങൾക്ക് കളമശ്ശേരി ഭാഗത്തേക്ക്  പോകുവാനുള്ള ഫ്രീ ലെഫ്റ്റിന് ഇപ്പോൾ തടസ്സമുണ്ട്. ഇത് ഒഴിവാക്കുന്നതിന് നിലവിലുള്ള നടപ്പാത പൊളിച്ച് കുറച്ച് കൂടി സ്ഥലം കണ്ടെത്തി ഒരു മീഡിയൻകൂടി നിർമ്മിച്ചാൽ ഇതിന് പരിഹാരമാകുമെന്നും പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here