കാസർകോട്: സി പി എം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാരണമായ വിവാദങ്ങൾക്കിടെ കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിലേക്ക്. കൊവിഡ് വ്യാപനം അതിശക്തമായിരിക്കെയാണ് കാസർകോട് കളക്ടറുടെ അപ്രതീക്ഷിതമായ അവധി. ശനിയാഴ്ച മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് കളക്ടറുടെ വിശദീകരണം. ഈ സാഹചര്യത്തിൽ എ ഡി എമ്മിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.

50 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങൾ ഒഴിവാക്കണമെന്നും നിശ്ചയിച്ചിരിക്കുന്ന പൊതു പരിപാടികൾ നിർത്തിവെക്കണമെന്നും വ്യാഴാഴ്ച വൈകിട്ട് കളക്ടർ ഉത്തരവിട്ടിരുന്നു. മണിക്കൂറുകൾക്കു ശേഷം ഈ ഉത്തരവ് കളക്ടർ പിൻവലിച്ചിരുന്നു. ഇത് ഏറെ വിവാദത്തിന് ഇടയാക്കി. ജില്ലയിൽ പൊതുയോഗത്തിനു കളക്ടർ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചത് സിപിഎം നേതാക്കളുടെ സമ്മർദത്തെ തുടർന്നാണെന്ന വിമർശനം ഉയരുന്നതിനിടെയാണ് പാർട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്. അതേസമയം കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള പൊതുപരിപാടികൾ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയെ വൈകീട്ട് കളക്ടർ പിന്തുണച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കർശനമായി പാലിക്കണമെന്ന് അവർ പറഞ്ഞു.

കാസർകോട് 36 ശതമാനമാണ് ആശുപത്രിയിൽ ഉള്ളവരുടെ നിരക്കെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്കാണ് ഉത്തരവ് ബാധകമാവുക. ഹൈക്കോടതിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിലെ സിപിഎം സമ്മേളനം ഇന്ന് തന്നെ അവസാനിപ്പിക്കാൻ തീരുമാനമാവുകയായിരുന്നു. ഇന്ന് രാത്രി 10.30 നാണ് സമ്മേളനം സമാപിക്കുന്നത്. ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള എല്ലാ പൊതുയോഗങ്ങൾക്കും കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

സി പി എം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കളക്ടറുടെ അവധി പ്രഖ്യാപനം വരുന്നത്. സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച കാസർകോട്ടെ പൊതുപരിപാടികൾക്ക് ജില്ലാ കളക്ടർ വിലക്കേർപ്പെടുത്തുകയും പിന്നീട് ഉത്തരവ് പിൻവലിച്ചതും സി പി എം നേതൃത്വത്തിനെ പ്രതിസന്ധിയിലാക്കയിരുന്നു. സിപിഎം സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നീക്കം എന്നായിരുന്നു ബിജെപിയുടെയും കോൺഗ്രസിന്റെയും വിമർശനം. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ തോതിൽ വിമർശനം ഉയരുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഉത്തരവ് പിൻവലിച്ചത് ആരുടെയും സമ്മർദം മൂലമല്ലെന്ന് വ്യക്തമാക്കി ജില്ലാ കളക്ടർ രംഗത്ത് എത്തുകയും ചെയ്തു.

ഇത്തരത്തിൽ വരുന്ന മാധ്യമ വാർത്തകൾ തെറ്റാണെന്നും നേരത്തെ നിലവിലുണ്ടായിരുന്ന മാർഗ നിർദേശപ്രകാരമായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചതെന്നുമാണ് വിശദീകരണം നൽകിയത്. എന്നാൽ പുതിയ മാർഗ നിർദേശം വന്നതിനെതുടർന്ന് തീരുമാനം റദ്ദാക്കുകയായിരുന്നെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതി. അല്ലാത്ത പക്ഷം എന്തിനാണ് നിയന്ത്രണങ്ങൾ വെച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതെന്നും കളക്ടർ ചോദിച്ചിരുന്നു. ഇന്ന് കോടതിയ ിൽ ഹർജിയും പോയിരുന്നു. ഉത്തരവ് വന്നതിന് ശേഷമാണ് സി പിഎം സമ്മേളനം ഇന്ന് രാത്രി തന്നെ അവസാനിപ്പിക്കാൻ തീരുമാനമെടുത്തത്. ഇതിന് പിന്നാലെയാണ് കളക്ടറുടെ അവധി പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here