ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ (ഡീറ്റെയിൽഡ് പ്രോജക്‌ട് റിപ്പോർട്ട്) അപൂർണമെന്ന് കേന്ദ്രസർക്കാർ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് കേരളം സമർപ്പിച്ച ഡിപിആർ അപൂർണമെന്ന് അറിയിച്ചത്. എൻ.കെ.പ്രേമചന്ദ്രൻ, കെ.മുളീധരൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡിപിആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്നും കേന്ദ്രം വ്യക്തമാക്കി.
സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ അംഗീകരിച്ച കേരള സർക്കാർ, പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിനായി റെയിൽവെ ബോർഡിന് റിപ്പോർട്ട് അയച്ചിരുന്നു. എന്നാൽ അലൈൻമെന്റ് പ്ലാൻ, റെയിൽവേ ഭൂമിയും വേർതിരിച്ചുള്ള വിവരം, റെയിൽവേ ക്രോസുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടിൽ കാണാനില്ലാത്തതിനെ തുടർന്ന് റിപ്പോർട്ട് അപൂർണമാണെന്ന് കേന്ദ്രം മറുപടി നൽകി. പദ്ധതി നടപ്പാക്കുന്നതിന് വിവിധ ഫണ്ടിങ് ഏജൻസികളിൽ നിന്നായി 33,700 കോടി വായ്പ നേടുന്നതിന് കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിൽ കേരള റെയിൽ വികസന കോർപ്പറേഷൻ അപേക്ഷ നൽകിയതായും മറുപടിയിൽ പറയുന്നു.