കോഴിക്കോട്: ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയും കൗൺസിലും പിരിച്ചുവിട്ടു. ഐ എൻ എൽ ദേശീയ എക്‌സിക്യൂട്ടിവിന്റേതാണ് തീരുമാനം. ഇതോടെ മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ അധ്യക്ഷതയിൽ അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നു. കാസിം ഇരിക്കൂർ അടങ്ങുന്ന ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയാണ് നിലവിൽ വന്നത്.
കാസിം ഇരിക്കൂർ-അബ്ദുൾ വഹാബ് തർക്കത്തിന് അവസാനം കുറിക്കാനാണ് ഐ എൻ എൽ ദേശീയ നേതൃത്വം ശ്രമിക്കുന്നത്. കാസിം ഇരിക്കൂറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. അബ്ദുൾ വഹാബിനേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരേയും മാറ്റി നിർത്താനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാനുള്ള ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ എ പി അബ്ദുൾ വഹാബ് പങ്കെടുത്തില്ല. അറിയിക്കാനുള്ള കാര്യങ്ങൾ ദേശീയ പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്ന് അബ്ദുൾ വഹാബ് പറഞ്ഞു.

നേരത്തെ പാർട്ടി പിളർന്നതിനു ശേഷം യോജിച്ചെങ്കിലും ഇരു പക്ഷവും തങ്ങളുന്നയിച്ച പ്രശ്‌നങ്ങളിൽ തർക്കം തുടരുകയായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എൽ ഡി എഫ് നൽകിയ കോർപ്പറേഷൻ ബോർഡ് സ്ഥാനങ്ങൾ പങ്കിടുന്നതിൽ അടക്കം തർക്കം നിലനിന്നിരുന്നു. ഇനിയും യോജിച്ചു പോകാൻ സാധിക്കില്ലെന്നാണ് കാസിം ഇരിക്കൂർ വ്യക്തമാക്കിയത്.

സംസ്ഥാന കൗൺസിൽ പിരിച്ചുവിടാൻ ഇന്ന് ഓൺലൈനായി ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിന്റേതാണ് തീരുമാനം. പാർട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാൻ സംസ്ഥാന കൗൺസിൽ വീഴ്ച വരുത്തിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണ്ടെത്തൽ.

2022 മാർച്ച് 31 ന് മുമ്പായി പുതിയ സംസ്ഥാന വർക്കിങ് കമ്മിറ്റി ചുമതലയേൽക്കുന്ന വിധം അംഗത്വ കാമ്പെയിനും സംഘടനാ തെരഞ്ഞെടുപ്പും പൂർത്തിയാക്കുന്നതിനാണ് ഏഴ് അംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here