തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച കെ വി തോമസിനെതിരായ നടപടി അച്ചടക്ക സമിതിക്ക് വിട്ട് എഐസിസി. നടപടി വേണമെന്ന കെപിസിസി ശുപാർശ നാളെ ചേരുന്ന അച്ചടക്ക സമിതി ചർച്ച ചെയ്യുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. എ ഐ സി സി യുമായി കൂടിയാലോചന നടത്താതെ സുധാകരൻ എടുത്ത് ചാടി വിലക്ക് ഏർപെടുത്തിയോ എന്ന ചോദ്യത്തിന് താൻ ഉത്തരം പറയാനില്ല. വിലക്ക് വന്ന സാഹചര്യത്തിൽ എ ഐ സി സി അതിനെ മറികടക്കണ്ടെന്ന് തീരുമാനിച്ചതാണ്. പിണറായി വിജയനുമായി കെ വി തോമസിന് അടുത്ത ബന്ധമെന്ന് തെളിഞ്ഞു. പിണറായിയുടെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകുമെന്നും വേണുഗോപാൽ പറഞ്ഞു.
കെ വി തോമസും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിക്കാനില്ല. അച്ചടക്ക സമിതിയാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിൽ ശുപാർശ നൽകേണ്ടത്. ആ കമ്മിറ്റി നാളെതന്നെ കൂടുമെന്നാണ് കരുതുന്നത്. ഒരു ചുക്കും സംഭവിക്കില്ല, തോമസ് പാർട്ടിയിൽ തന്നെയുണ്ടാവുമെന്ന് പിണറായി പറയുമ്പോൾ എന്താണ് അദ്ദേഹത്തിൻറെ ഉദ്ദേശമെന്ന് എല്ലാവർക്കും മനസിലാകും. കെ വി തോമസ് എഐസിസി മെമ്പറാണ്. എഐസിസി മെമ്പറെ പുറത്താക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. അതനുസരിച്ച് പിസിസിയുടെ ശുപാർശ എഐസിസി പ്രസിഡൻറിന് കിട്ടിയിട്ടുണ്ട്. ശുപാർശ അച്ചടക്ക സമിതിക്ക് അയച്ചിട്ടുണ്ട്. കെ വി തോമസുമായി രണ്ട് മൂന്ന് തവണ ഫോണിൽ സംസാരിച്ചിരുന്നെന്നാണ് സുധാകരൻ പറഞ്ഞത്.