കൊച്ചി: സിൽവർ ലൈൻ പദ്ധതി അതിർത്തിക്കല്ലിടലിന് ചെലവാക്കിയത് എൺപത്തിരണ്ട് ലക്ഷത്തോളം രൂപ. ഉദ്യോഗസ്ഥരുടെ ചെലവും ഓരോ പ്രദേശത്തും കല്ല് എത്തിച്ച് സ്ഥാപിക്കാനായി കഴിഞ്ഞ ഫെബ്രുവരി വരെ 81.60 ലക്ഷം രൂപയാണ് കെ റെയിൽ ചെലവാക്കിയത്. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിക്ക് കെ റെയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
വിവിധ സർവേകൾക്കായി ഇതുവരെ 3.23 കോടി രൂപ ചെലവാക്കി. അലൈൻമെന്റ് തയാറാക്കാനുള്ള ലിഡാർ ആകാശ സർവേയ്ക്ക് 2.08 കോടി രൂപ, ട്രാഫിക്, ട്രാൻസ്‌പോർട്ടേഷനായി 23.75 ലക്ഷം രൂപ, ഭൂപ്രകൃതിയെ കുറിച്ചു കൃത്യമായി മനസിലാക്കാനുള്ള ടോപോഗ്രഫിക്കൽ സർവേയ്ക്കായി 8.27 ലക്ഷം രൂപയും ചെലവായി.
ഡി പി ആർ തയാറാക്കാൻ മാത്രം 22 കോടി രൂപ ചെലവു വന്നു. എന്നാൽ ഈ ഡി പി ആർ പൂർണമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കെ റെയിലിന്റെ പ്രതിച്ഛായ കൂട്ടാനായി 59.47 ലക്ഷം രൂപ ചെലവാക്കി. സിൽവർ ലൈനിനെതിരെ ഹൈക്കോടതിയിൽ എത്തിയ 12 കേസുകൾ വാദിക്കാനായി അഭിഭാഷകർക്ക് 6.11 ലക്ഷം രൂപയാണ് നൽകിയത്.