തൃശൂർ: പൂരത്തിന്റെ ഭാഗമായി സ്വരാജ് റൗണ്ടിൽ നിന്ന് വെടിക്കെട്ട് കാണാൻ പൊതുജനങ്ങൾക്ക് അനുമതിയില്ലെന്ന് എക്‌സ്‌പ്ലോസീവ് കേരള മേധാവി ഡോ. പി കെ റാണ. സുപ്രീം കോടതി വിധി നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പൊതുജനങ്ങളുടെ സുരക്ഷയെ മാനിച്ചാണ് ഇളവ് നൽകാത്തത്.
ഇന്നാണ് പൂരത്തിന്റെ സാന്പിൾ വെടിക്കെട്ട് നടക്കുക. രാത്രി ഏഴ് മണിയോടെ പാറമേക്കാവ് ദേവസ്വവും എട്ടിന് തിരുവന്പാടി ദേവസ്വവും വെടിക്കെട്ടിന് തിരികൊളുത്തും. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
പാറമേക്കാവ്, തിരുവന്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനം ഇന്ന് ആരംഭിക്കും. പാറമേക്കാവിന്റെ ചമയപ്രദർശനം സുരേഷ് ഗോപിയും, തിരുവന്പാടിയുടെ ചമയ പ്രദർശനം റവന്യു മന്ത്രി കെ രാജനും ഉദ്ഘാടനം ചെയ്യും. പ്രദർശനം നാളെയുമുണ്ടാകും. തൃശ്ശൂർ പൂരം പ്രമാണിച്ച് പല ട്രെയിനുകൾക്കും പൂങ്കുന്നത്ത് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.