കൊച്ചി: കോടതിയുടെ കസ്റ്റഡിയിലിരിക്കെ അക്രമ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ. മെമ്മറി കാർഡിൽ നിന്നും തന്റെ ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയണമെന്നും കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിലുള്ളത് തന്റെ ദൃശ്യമാണ്. അത് പുറത്ത് പോയാൽ തന്റെ ഭാവിയെ ബാധിക്കുമെന്നും അതിജീവിത ചൂണ്ടിക്കാട്ടി. കസ്റ്റഡിയുള്ള ദൃശ്യങ്ങൾ ആരോ പരിശോധിച്ചു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയിൽ പറഞ്ഞു.
എന്നാൽ അതിജീവിതയുടെ ഹർജിക്കെതിരെ കേസിലെ എട്ടാം പ്രതി ദിലീപ് രംഗത്തെത്തി. തുടരന്വേക്ഷണം വൈകിപ്പിക്കാനുള്ള നീക്കമാണെന്നും വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും ദിലീപ് കോടതിയിൽ ആരോപിച്ചു. എന്നാൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ദിലീപിനോട് ഹൈക്കോടതി ചോദിച്ചു. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് പ്രോസിക്യൂഷനോടും കോടതി ആരാഞ്ഞു. എന്നാൽ അങ്ങനെയാെരു ഉദ്ദേശ്യമില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കാൻ ജൂലൈ 15 വരെ സമയമുണ്ട്. വീഡിയോ ചോർന്നോയെന്ന് പരിശോധിക്കാൻ രണ്ടോ മൂന്നോ ദിവസം മതിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കോടതിയിൽ വാദം തുടരുകയാണ്.