തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇന്നലെവരെയുള്ള കാര്യങ്ങൾ മറന്നാണ് മുഖ്യമന്ത്രിയുടെ സംസാരമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മുഖ്യമന്ത്രിക്ക് മറവിരോഗമാണ്. മുൻകാല ചെയ്തികൾ മറന്നതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഇപ്പോൾ നല്ല പിള്ള ചമഞ്ഞ് വർത്തമാനം പറയുകയാണ്. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് പിണറായിയാണെന്നും സതീശൻ ഓർമ്മിപ്പിച്ചു.

മുഖ്യമന്ത്രി നടത്തിയത് മൻ കീ ബാത്ത്. എൽഡിഎഫ് സഭയിൽ ചെയ്തത് പോലെ ഹീനമായ കാര്യം യുഡിഎഫ് ചെയ്തിട്ടില്ല. ഓരോ അതിക്രമവും ചെയ്തിട്ട് തള്ളിപ്പറയുന്നത് സിപിഎമ്മിൻറെ പതിവ് രീതിയാണ്. മുമ്പ് ടിപിയെ വധിച്ചത് തള്ളിപ്പറഞ്ഞില്ലേ?. ഗാന്ധി ചിത്രം തല്ലിതകർത്തത് കോൺഗ്രസുകാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടക്കുന്ന കേസിൽ ആഭ്യന്തരവകുപ്പിൻറെ ചുമതലയുള്ള മുഖ്യമന്ത്രി നിലപാട് പറയാമോ ? ഇനി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിഷ്പക്ഷമായി അന്വേഷിക്കാൻ കഴിയുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഗുജറാത്ത് കലാപക്കേസിൽ കോൺഗ്രസ് കൃത്യമായ നിലപാടെടുത്തെന്നും സതീശൻ പറഞ്ഞു. എംപിയുടെ വിധവയായ ഭാര്യയെ സോണിയ ഗാന്ധി കണ്ടു. ഇക്കാര്യം അവരുടെ മകൻ തന്നെ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് ടീസ്താസെതൽവാദ് അടക്കമുള്ളവർക്കൊപ്പമാണ്. കേന്ദ്രനേതൃത്വം നിലപാട് പറഞ്ഞിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇടറുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേന്ദ്ര ഏജൻസികളെ കുറിച്ച് കേന്ദ്രത്തിലും കേരളത്തിലും ഞങ്ങൾക്ക് ഒരേ നിലപാടാണെന്നും സതീശൻ പറഞ്ഞു.

സ്വർണ്ണക്കടത്തിൽ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. മടിയിൽ കനമില്ലെന്ന് ബോർഡ് എഴുതി കാണിച്ചിട്ടും കാര്യമില്ലെന്നായിരുന്നു പരിഹാസം.


LEAVE A REPLY

Please enter your comment!
Please enter your name here