തിരുവനന്തപുരം: ജനപക്ഷം നേതാവ് പി സി ജോർജിനെ അറസ്റ്റ് ചെയ്തു.  സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിലാണ്  മ്യൂസിയം പൊലീസ് ജോർജിനെ അറസറ്റു ചെയ്തത്. കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (എ) വകുപ്പുകൾ ചേർത്താണ് ജോർജിനെതിരെ കേസെടുത്തത്. ഈ വർഷം ഫെബ്രുവരി 10 ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി രഹസ്യ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ പി.സി.ജോർജിനെ ഇന്ന് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയതിനു പിന്നാലെയാണ് അറസ്റ്റ്.

ഈ കേസിൽ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഉടൻ പി.സി.ജോർജിനെ കസ്റ്റഡിയിൽ എടുക്കാനാണ് നീക്കം. എന്നാൽ  രഹസ്യമൊഴിയിലുള്ള ആരോപണം പണം വാങ്ങിയുള്ളതെന്നാണ് പി സി ജോർജിൻറെ വാദം. രഹസ്യമൊഴി നുണയെന്ന് തെളിയുമെന്നും താൻ ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന് എത്തിയപ്പോൾ പി സി ജോർജ് പറഞ്ഞു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതി കേസിൽ താൻ സിബിഐക്ക് സത്യസന്ധമായി മൊഴി നൽകിയതിനുള്ള പ്രതികാരമായാണ് തന്റെ പേരിൽ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പിസി ജോർജ്ജ്.

കേസിലെ പരാതിക്കാരി തന്നെ നേരത്തെ വന്നു കാണുകയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതി കേസിൽ അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന് പറഞ്ഞ പരാതിക്കാരി പിന്നീടത് അത് ക്ലിഫ് ഹൌസിൽ വച്ചാണെന്ന് മൊഴി മാറ്റിയിരുന്നു. ഇതോടെ സിബിഐക്കാരോട് താൻ പരാതിക്കാരി പറഞ്ഞത് പച്ചക്കള്ളമാണെന്ന് മൊഴി നൽകി. ഇതിന്റെ പ്രതികാരമായിട്ടാണ് ഇപ്പോൾ എന്റെ പേരിൽ പുതിയ പീഡനക്കേസ് ഉണ്ടാക്കിയെടുത്തത്.

അതേസമയം അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ട പിസി ജോർജ്ജും മാധ്യമങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടായി. മാധ്യമങ്ങളെ കണ്ടപ്പോൾ നിയമവിരുദ്ധമായി പിസി ജോർജ്ജ് പരാതിക്കാരിയുടെ പേര് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകയോട് പിന്നെ നിങ്ങളുടെ പേര് പറയണോ എന്ന് പിസി ജോർജ്ജ് ക്ഷുഭിതനായി ചോദിച്ചു.

ഇതോടെ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെല്ലാം പിസി ജോർജ്ജിന് നേരെ തിരിഞ്ഞു. ജോർജ്ജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ പ്രതിഷേധം തുടങ്ങി. മാപ്പ് പറയാതെ ജോർജ്ജും കടുപ്പിച്ചു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് പൊലീസ് ജോർജ്ജിനെവണ്ടിയിൽ കയറ്റി നന്ദാവനം പൊലീസ് ക്യാംപിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here