ഇടുക്കി: കെ.കെ. രമയ്ക്കെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നെന്ന് വ്യക്തമാക്കി എം.എം. മണി. മഹതി നല്ല ഒന്നാന്തരം ഭാഷയാണെന്നും നിയമസഭയിൽ വന്നാൽ ഇനിയും വിമർശനം കേൾക്കേണ്ടി വരുമെന്നും മണി പറഞ്ഞു. വടകരയിൽ രമ ജയിച്ചത് ജനതാദൾ മത്സരിച്ചത് കൊണ്ടുമാത്രമാണ്. രമയെ മുൻനിറുത്തിയുള്ള യു.ഡി.എഫിന്റെ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും മണി തൊടുപുഴയിൽ പറഞ്ഞു.
രമയ്‌ക്കെതിരായ പരമാർശത്തിൽ ഖേദമില്ലെന്ന് മണി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. രമയ്ക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്തുവേണമായിരുന്നുവെന്നും മണി പ്രതികരിച്ചു. ഒരു വർഷമായി രമ പിണറായിയെ വിമർശിക്കുന്നു. മുഖ്യമന്ത്രിയെ കൊലയാളി എന്നുവരെ വിളിച്ചു. വേദനിപ്പിക്കണം എന്ന് ഉദ്ദേശിച്ചില്ല, പക്ഷേ തിരുത്തില്ലെന്നും മണി പറഞ്ഞു.