പട്‌ന: ബിഹാറിൽ ജെഡിയു- ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യ സർക്കാർ ഇന്ന്  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രിയായും ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ജെഡിയുവിനും ആർജെഡിക്കും കൂടി 14 മന്ത്രിമാരുണ്ടാകുമെന്നാണ് വിവരം. സഖ്യത്തിനൊപ്പം ചേരുന്ന കോൺഗ്രസിനു മൂന്നു മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കും. ഏഴ് പാർട്ടികളും ഒരു സ്വതന്ത്രനുമാണ് മഹാസഖ്യത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് എൻഡിഎ സഖ്യം ഉപേക്ഷിച്ചു നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നിതീഷ് ഒറ്റയ്‌ക്കെത്തിയാണ് ഗവർണർക്ക് രാജിക്കത്ത് കൈമാറിയത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ തേജസ്വി യാദവിനും മറ്റു കക്ഷി നേതാക്കൾക്കുമൊപ്പം എത്തി വീണ്ടും ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. 164 എം എൽ എമാരുടെ പിന്തുണയുണ്ടെന്നാണ് നിതീഷ് കുമാർ അവകാശപ്പെട്ടത്. ഒൻപതു വർഷത്തിനിടെ രണ്ടാമത്തെ തവണയാണ് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്ന് രാജിക്കത്ത് സമർപ്പിക്കാൻ പോകുന്നതിനിടെ നിതീഷ് പ്രതികരിച്ചു. ജെഡിയുവിന്റെ എല്ലാ എംഎൽഎമാരും എം പിമാരും തന്റെ തീരുമാനത്തിനു പിന്തുണ നൽകിയെന്നും നിതീഷ് പറഞ്ഞു.

ആർജെഡിയുടെ എംഎൽഎമാരുമായി പാർട്ടി നേതാവ് തേജസ്വിയും കൂടിക്കാഴ്ച നടത്തി. ബിജെപി എല്ലാ സഖ്യകക്ഷികളെയും ഒറ്റിക്കൊടുക്കുകയും മറ്റുള്ളവരെ ഭയപ്പെടുത്തുകയും ചെയ്യുകയാണെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി. പ്രാദേശിക പാർട്ടികളെ അവസാനിപ്പിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞു. ജനങ്ങളെ ഭയപ്പെടുത്തി വിലക്കെടുക്കാൻ മാത്രമേ ബിജെപിക്ക് അറിയൂ. ബിജെപിയുടെ അജണ്ട ബിഹാറിൽ നടപ്പാക്കാൻ പാടില്ല. തങ്ങൾ എല്ലാവരും അത് ആഗ്രഹിച്ചിരുന്നു, എന്തുവിലകൊടുത്തും തങ്ങൾ വഴങ്ങില്ലെന്നും തേജസ്വി യാദവ് പറഞ്ഞു

അതേസമയം ജെഡിയുവിനെയും മഹാസഖ്യത്തെയും വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. അവസരവാദികൾ ചേർന്നതാണ് മഹാസഖ്യമെന്ന് മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാൻ വിമർശിച്ചു. ജെഡിയു ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും തേജസ്വി യാദവുമായി കൈകോർക്കുകയും ചെയ്യുന്നത് 2020 ലെ ജനവിധിയോടുള്ള വഞ്ചനയാണെന്ന് നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ജെഡിയു വിട്ട മുൻ കേന്ദ്രമന്ത്രി ആർ സി പി സിങ് കുറ്റപ്പെടുത്തി. തിരിച്ചടിക്കു പിന്നാലെ പട്‌നയിൽ ബിജെപി കോർ കമ്മിറ്റി യോഗം ചേർന്നു.

2015 ൽ മഹാസഖ്യവുമായി കൈകോർത്താണ് ജെഡിയു തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. തുടർന്ന് വിജയം നേടിയെങ്കിലും 2017 ൽ സഖ്യം ഉപേക്ഷിച്ച ജെഡിയു ബിജെപിയോടൊപ്പം ചേരുകയായിരുന്നു. 2020 ൽ ബിജെപി-ജെഡിയുവും സംയുക്തമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here