കല്‍പ്പറ്റ: ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് എ.എന്‍.ഷംസീര്‍ എംഎല്‍എ. രാഹുല്‍ ഗാന്ധിയുടെ പരിപാടി മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വരിക പഫ്സ് തിന്നുക എന്നതാണെന്നും ഇതാണോ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍നിന്നു 19 പേരെ ജയിപ്പിച്ചപ്പോള്‍ ജനത്തിനു മനസിലായി തല പോയ തെങ്ങിനാണു വളമിട്ടതെന്നെന്നും അദ്ദേഹം പരിഹസിച്ചു.

‘അപകടകരമായ രാഷ്ട്രീയത്തെ ബിജെപിയും സംഘപരിവാറും പ്രോത്സാഹിപ്പിക്കുമ്പോള്‍ അതിനെതിരേ സംസാരിക്കാന്‍ കോണ്‍ഗ്രസ് എവിടെ? രാഹുല്‍ ഗാന്ധിയുണ്ടല്ലേ! എസ്എഫ്‌ഐക്കാരുടെ ഭാഗത്തുണ്ടായ ഒരു അബദ്ധം കൊണ്ട് രാഹുല്‍ ഗാന്ധി ഇവിടെ വന്നല്ലോ. രാഹുല്‍ ഗാന്ധിയുടെ പരിപാടി എന്താ? മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക. ബത്തേരിയില്‍ വരിക ബോണ്ട തിന്നുക. കല്‍പ്പറ്റയില്‍ വരിക പപ്‌സ് തിന്നുക. ഇതാണോ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ?’

രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെവിടെയെന്ന് ഷംസീര്‍ ചോദിച്ചു. എസ്എഫ്‌ഐയുടെ കുട്ടികളുടെ ഭാഗത്തുനിന്ന് തെറ്റായ ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. അവര്‍ ക്ഷമാപണം നടത്തി, തിരുത്തി. അതിന്റെ മുകളില്‍ ഓടിയെത്തിയ രാഹുല്‍ ഗാന്ധി രാജ്യമെങ്ങും മതന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോള്‍ എവിടെയാണ്? ‘ബിജെപിയെ മാറ്റണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ബിജെപി മാറി കോണ്‍ഗ്രസ് വന്നാല്‍ മാത്രമേ രാജ്യം രക്ഷപെടൂ എന്ന് പറഞ്ഞു. ശുദ്ധാത്മാക്കളായ കുറേ മതേതരവാദികള്‍, മതന്യൂനപക്ഷങ്ങള്‍ അത് വിശ്വസിച്ച് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വോട്ട് ചെയ്തു. കേരളത്തില്‍ നിന്ന് 19 പേര്‍ ജയിച്ചു. ഞങ്ങള്‍ ഒന്നുമാത്രം. പിന്നെയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായത് ഇത് തലപോയ തെങ്ങിനാണ് വളമിട്ടതെന്ന്. അവരും തോറ്റു ഞങ്ങളും തോറ്റു’, ഷംസീര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here